ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രതുൽ പുരിക്കെതിരെ 354 കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസ്. മോസർ ബെയർ എക്സിക്യുട്ടീവ് ഡയറക്റ്റർ കൂടിയായ രതുൽ പുരിക്കും കമ്പനിയിലെ മറ്റ് നാല് ഡയറക്റ്റർമാർക്കും എതിരായാണ് കേസെടുത്തിരിക്കുന്നത്.
പ്രതിചേർത്ത ഡയറക്റ്റർമാരുടെ ഓഫിസും വീടും അടക്കം ആറ് സ്ഥലത്ത് സിബിഐ സംഘം റെയ്ഡ് നടത്തി. രതുലിനെ കൂടാതെ മോസർ ബെയർ എംഡി ദീപക് പുരി, ഡയറക്റ്റർമാരായ നിതാ പുരി, വിനീത് ശർമ, സഞ്ജയ് ജെയ്ൻ, എന്നിവർക്കെതിരെയാണ് കേസ്. സിഡി, ഡിവിഡി നിർമാണ രംഗത്തെ പ്രധാനപ്പെട്ട കമ്പനിയാണ് മോസർ ബെയർ.
രതുൽ പുരിയുടെ കോടിക്കണക്കിനു രൂപയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. ഡൽഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടി. അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളും രതുൽ പുരി നേരിടുന്നുണ്ട്.