ബെംഗളൂരു : ബംഗളൂരുവില്‍ ലഹരിമരുന്നുകളുമായി പിടിയിലായത് സീരിയൽ നടിയും കൂട്ടാളികളും. ടെലിവിഷൻ സീരിയൽ നടി ഡി.അനിഖയും കൂട്ടാളികളായ എം.അനൂപ്, ആർ.രവീന്ദ്രൻ എന്നിവരുമാണ് കഴിഞ്ഞദിവസം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) വലയിലായത്. നിരവധി വിഐപികളും സിനിമാ പ്രവർത്തകരും ഇവരുടെ ലഹരിക്കണ്ണിയിൽ ഉണ്ടെന്നാണു പുറത്തുവരുന്ന വിവരം. അനിഖയ്ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപും മലയാളികളാണെന്നാണ് അറിയുന്നത്.
കർണാടകയിലെ പ്രമുഖ സംഗീതജ്ഞർക്കും മുൻനിര അഭിനേതാക്കൾക്കും ഈ സംഘം ലഹരിമരുന്ന് വിതരണം ചെയ്തതായും സംസ്ഥാനത്തെ വിഐപികളുടെ മക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്നും എൻസിബി ഡപ്യൂട്ടി ഡയറക്ടർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു.
എക്സ്റ്റസി (പരമാനന്ദം) എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടൽ അപ്പാർട്ട്മെന്റിൽനിന്ന് ആദ്യം പിടിച്ചെടുത്തത്. 96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസിൽനിന്നും കണ്ടുകെട്ടി. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടിൽനിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.
ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതൽ 2500 രൂപ വരെയാണു വില. പാർട്ടി പുരോഗമിക്കുന്നതിന് അനുസരിച്ചു മരുന്നിന്റെ വില കൂടാം. ആവശ്യക്കാർ ഓൺലൈനിൽ ബുക്ക് ചെയ്താണു ലഹരിമരുന്നു സ്വന്തമാക്കിയിരുന്നത്.