ജിദ്ദ: 2020 ലെ കേന്ദ്ര ബജറ്റ് പ്രവാസികളുടെ മേൽ ആദായ നികുതി ചുമത്തുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ വിശദീകരണ പ്രസ്താവന പ്രവാസികളുടെ അറിവിലേയ്ക്കായി കോൺസുലേറ്റുകള്‍ വഴി പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിശദീകരണ പ്രസ്താവന ജിദ്ദയിലെ കോൺസുലേറ്റും പ്രസിദ്ധീകരിച്ചു .
2020 ലെ ധനകാര്യ ബിൽ ഉൾകൊള്ളുന്ന എൻ ആർ ഐ ആദായ നികുതി നിർദേശം കൊണ്ട് ഉദ്യേശിക്കുന്നത് നിയമത്തെ ദുരുപയോഗം ചെയ്യുന്നത് തടയുക മാത്രമാണെന്നും ഇതിനെ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയുമാണെന്നും കേന്ദ്ര സർക്കാർ പറയുന്നു.
മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ നികുതി ശ്രുംഖലയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പുതിയ വ്യവസ്ഥയെന്നും എൻ ആർ ഐ ആയി കണക്കാക്കപ്പെടുന്ന ഒരു ഇന്ത്യൻ പൗരൻ ഇന്ത്യക്ക് പുറത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടതില്ല.
അത്തരക്കാർ ഇന്ത്യയിലെ തൊഴിലിൽ നിന്നോ ബിസിനസ്സിൽ നിന്നോ ലഭിക്കുന്ന വരുമാനത്തിന് മാത്രമേ നികുതി നൽകേണ്ടതുള്ളൂ എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
തെറ്റായ വ്യാഖ്യാനങ്ങൾ ഒഴിവാക്കാൻ, ആവശ്യമെങ്കിൽ പുതിയ നികുതി നിർദേശത്തിൽ വേണ്ടുന്ന വ്യക്തത കൂട്ടിച്ചേർക്കുമെന്നും ജിദ്ദാ കോൺസുലേറ്റ് മാധ്യമങ്ങൾക്ക് നൽകിയ സർക്കാർ പ്രസ്താവന പറയുന്നു.