ന്യൂഡൽഹി∙ മെയ് 30നു രണ്ടാം മോഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിമാരുടെ നിശ്ചയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനായി മാറാനുള്ള സാധ്യത പറഞ്ഞുകേള്‍ക്കുന്നു .
ആഭ്യന്തരമായിരിക്കും അമിത് ഷായുടെ വകുപ്പ് . അതേസമയം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കില്ലെന്നാണ് സൂചന. പകരം നിഥിന്‍ ഗഡ്ഗരി പുതിയ ധനമന്ത്രിയാകാനാണ് സാധ്യത.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനു ക്യാബിനറ്റില്‍ പഴയ പ്രതാപം ഉണ്ടാകില്ലെന്നാണ് കേള്‍വി. അദ്ദേഹം മന്ത്രിസഭയില്‍ നിന്നും പുറത്താകും എന്ന അഭ്യൂഹം വരെ ശക്തമാണ്. ഉണ്ടെങ്കില്‍ തന്നെ അപ്രധാന വകുപ്പുകളിലേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെടും.
മന്ത്രിസഭയില്‍ എത്തുന്ന അമിത് ഷായ്ക്ക് പകരമായി ആരാകും പുതിയ ബിജെപി അധ്യക്ഷന്‍ എന്ന കാര്യത്തിലും ധാരണയായില്ല . അതുവരെ അമിത് ഷാ പദവിയില്‍ തുടര്‍ന്നേക്കും .
കേരളത്തില്‍ നിന്നും വി മുരളീധരനാണ് ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത്. അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിസഭയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല . അതിനിടെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിൽ 16-ാം ലോക്സഭ പിരിച്ചുവിടാനും തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലോക്സഭ പിരിച്ചുവിടാൻ തീരുമാനിച്ചത്. പുതിയ സർക്കാർ രൂപീകരിക്കുന്നതിനു മുന്നോടിയായാണു ലോക്സഭ പിരിച്ചുവിടുന്നത്.
സർക്കാർ രൂപീകരണത്തിനു രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാനും യോഗം തീരുമാനിച്ചു. എൻഡിഎ സഖ്യകക്ഷികളുമായി ശനിയാഴ്ച ബിജെപി നേതൃത്വം കൂടിക്കാഴ്ച നടത്തും. 303 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എൻഡിഎ സഖ്യത്തിന് 352 സീറ്റാണുള്ളത്.