കോട്ടയം: കോട്ടയം ജില്ലയിലെ ചില നിയമസഭാ മണ്ഡലങ്ങള്‍ക്ക് മാത്രമുള്ള ഒരു പ്രത്യേകതയുണ്ട്. ഒരാളെതന്നെ പ്രതിനിധിയായി വരിക്കുക എന്നതാണത്. പാലാ, പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളാണ് തുടര്‍ച്ചയായി തങ്ങളുടെ പ്രതിനിധിയായി ഒരാളെ തന്നെമാത്രം തെരഞ്ഞെടുത്തിരുന്നത്.
ഇതില്‍ പാലായ്ക്കും ചങ്ങനാശേരിക്കും തങ്ങളുടെ പ്രിയപ്പെട്ട നേതാക്കള നഷ്ടമായി കഴിഞ്ഞു. 1967 മുതല്‍ തുടര്‍ച്ചയായ 52 വര്‍ഷമാണ് പാലായെ കെഎം മാണി പ്രതിനിധീകരിച്ചത്. പാലായെന്നാല്‍ കെഎം മാണിയെന്ന പര്യായം പോലും ഉണ്ടായി.
അതുപോലെ തന്നെയാണ് ചങ്ങനാശേരിയുടെയും അവസ്ഥ. 1980 മുതല്‍ 2016 വരെ ചങ്ങനാശേരിയുടെ മനസ്് എന്നും സിഎഫിനൊപ്പമായിരുന്നു. ഭൂരിപക്ഷം ഏറിയും കുറഞ്ഞുമൊക്കെ വന്നെങ്കിലും സിഎഫിനെ കൈവിടാന്‍ ചങ്ങനാശേരിക്ക് മനസ്സുവന്നില്ല.
ആധുനിക ചങ്ങനാശേരിക്ക് വേറെയൊരു ശില്‍പ്പി ഇനി ഉണ്ടാകില്ല. സിഎഫിന്റെ വേര്‍പാടില്‍ ഈ നാട് ദുഖി്കുന്നതും അതുകൊണ്ടുതന്നെയാണ്. മന്ത്രിയായപ്പോഴും സിഎഫ് ചങ്ങനാശേരിയുടെ ജനപ്രതിനിധി എന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹിച്ചത്.
ഈ രണ്ടു മണ്ഡലങ്ങള്‍ക്ക് പുറമെ പുതുപ്പള്ളിയാണ് മറ്റൊരു വിഐപി മണ്ഡലം. ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ കഴിഞ്ഞ 50 വര്‍ഷമായി അവര്‍ തുടര്‍ച്ചയായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കുകയാണ്.
1982 മുതല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറും കോട്ടയം ജില്ലയുടെ ഈ സ്വഭാവം പിന്തുടരുന്നുണ്ട്. കോട്ടയം ജില്ലക്കാരനായ കെസി ജോസഫാണ് ഇരിക്കൂറിനെ കഴിഞ്ഞ 38 വര്‍ഷമായി പ്രതിനിധീകരിക്കുന്നത്.