കോട്ടയം: സിഎഫ്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെഎം മാണിക്കൊപ്പം എന്നും ഉയര്‍ന്നു കേട്ട പേര്. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു സിഎഫ് തോമസ് എന്നും. കെ എം മാണിയുടെ വിശ്വസ്തനായി എന്നും നിലകൊള്ളുകയായിരുന്നു അദ്ദേഹം.
ഒന്‍പതു തവണയാണ് സിഎഫിനെ ചങ്ങനാശേരിക്കാര്‍ തങ്ങളുടെ പ്രതിനിധിയായി കേരള നിയമസഭയില്‍ എത്തിച്ചത്. 1980 മുതല്‍ 2016 ഓരോ തെരഞ്ഞെടുപ്പിലും എതിരാളികള്‍ മാറിമാറി വന്നപ്പോഴും വിജയി എന്നത് ഒറ്റപ്പേരില്‍ നിന്നു. ആധുനിക ചങ്ങനാശേരിയുടെ ശില്‍പി എന്ന വിശേഷണവും സിഎഫിന് സ്വന്തം.
രണ്ടു മന്ത്രിസഭകളില്‍ സിഎഫ് അംഗമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പുകളില്‍ എന്നും കെ എം മാണിക്കൊപ്പം നിലനിന്ന സിഎഫ് പക്ഷേ മാണിയുടെ മരണ ശേഷം പിജെ ജോസഫിനൊപ്പമാണ് നിലകൊണ്ടത്. ജോസഫാണ് കെ എം മാണിയുടെ പിന്‍ഗാമിയെന്ന് സിഎഫ് എന്നും ഉറച്ചു പറഞ്ഞു.
കേരളാ കാതലിക് സ്റ്റുഡന്‍സ് ലീഗിലൂടെയാണ് സിഎഫ് തോമസ് ആദ്യകാലത്ത് നേതൃത്വ നിരയിലേക്ക് ഉയരുന്നത്. കെസിഎസ്എല്ലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവും സിഎഫിനെ തേടിയെത്തി. 1956ല്‍ പിടി ചാക്കോയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തി.
1964ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക നേതാക്കളിലൊരാള്‍ സിഎഫ് ആയിരുന്നു. ചങ്ങനാശേരി നിയോജക മണ്ഡലം സെക്രട്ടറി സ്ഥാനം മുതല്‍ പാര്‍ട്ടി ചെയര്‍മാന്‍ പദവി വരെ പിന്നീട് അദ്ദേഹത്തെ തേടിയെത്തി. ഒരിക്കലും സ്ഥാനമാനങ്ങള്‍ക്കായി കലഹമുണ്ടാക്കാത്ത നേതാവായിരുന്നു സിഎഫ്.
നിയമസഭയില്‍ എന്നും സൗമ്യനായ പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെത്. ശക്തമായ നിലപാടുകള്‍ സ്വീകിക്കുമ്പോഴും എതിരാളികള്‍ പോലും ആ നന്മയെ വാഴ്തിയതിനും നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്.