റിയാദ്: ഖസീം പ്രവിശ്യയിലെ മജ്മയിൽ മരണപ്പെട്ട കൊല്ലം കുമിൾ സ്വദേശി ചന്ദ്രബാബുവിന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 25 വർഷമായി മജ്മയിൽ സ്വന്തമായി കച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു.
ചന്ദ്രബാബു നടത്തി വന്നിരുന്ന കച്ചവട സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിൽ സ്വദേശി സ്പോൺസറുമായി തർക്കമുടലെടുത്തിരുന്നു. ഉടമസ്ഥ തർക്കത്തിൽ സമവായം ആകാത്തതിനെ തുടർന്ന് സ്വദേശി സ്പോൺസർ കച്ചവടസ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചന്ദ്രബാബുവിനെ ഹുറൂബ് ആക്കുകയും ചെയ്തു.
ഹുറൂബ് ആയതിനാൽ ശരിയായ രീതിയിൽ നാട്ടിൽ പോകാൻ സാധിക്കാതെ വരികയും, നാട്ടിലേക്ക് പോകുന്നതിനുള്ള എക്സിറ്റ് അടിച്ചുകിട്ടാൻ തർഹീലിൽ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പത്തുദിവസത്തോളം ബോധരഹിതനായി കിടന്നതിനു ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ചന്ദ്രബാബുവിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. റിയാദ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.