ബാംഗ്ലൂര്‍ : ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ചന്ദ്രയാൻ -2 വിക്ഷേപണ റോക്കറ്റിൽ വന്ന തകരാർ പരിശോധിച്ചു കണ്ടെത്താനും അത് പരിഹരിക്കാനും സമയം ആവശ്യമുണ്ട്. അതുകൊണ്ട് സെപറ്റംബറിന് മുൻപ് പ്രക്ഷേപണം ഇനി സാദ്ധ്യമല്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ISRO യുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.
അന്തരീക്ഷ മിഷനുകളിൽ ഇത്തരത്തിലുള്ള അപാകതകൾ സംഭവിക്കുക സാധാരണമാണ്. വിക്ഷേപണത്തിന് 56 മിനിറ്റും 26 സെക്കൻഡും ബാക്കിയുള്ളപ്പോഴായിരുന്നു GSLV MK III റോക്കറ്റിൽ തകരാർ കണ്ടെത്തിയത്.
എന്നാൽ വിക്ഷേപണത്തിനുമുമ്പ് അത് കണ്ടെത്തിയത് വൻ അപകടം ഒഴിവാകാൻ കാരണമായി. മാത്രമല്ല ശാസ്ത്രജ്ഞരുടെ വർഷങ്ങളായുള്ള പ്രയത്‌നവും കോടികളുടെ പ്രൊജക്റ്റും സംരക്ഷിക്കാനുമായത് വലിയൊരു വിജയം തന്നെയാണ്.
ഉടൻതന്നെ GSLV MK III റോക്കറ്റ് വിക്ഷേപണ തറയിൽ നിന്ന് മാറ്റുകയും അതിൽ വന്നുഭവിച്ച ന്യൂനതകൾ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതാണ്. ഇതിനു കുറഞ്ഞത് 50 ദിവസത്തെ സമയപരിധിയാണ് ആവശ്യമായി വരുക.
മിഷൻ കൺട്രോൾ സെന്ററിന്റെ അറിയിപ്പ് പ്രകാരം നിലവിലുള്ള വിക്ഷേപണ ഇടനാഴി ( Launch Window ) വഴി ഇനി വിക്ഷേപണം സാദ്ധ്യമല്ലെന്നാണ്. Launch Window എന്നാൽ ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്തുവരുന്ന അനുയോജ്യമായ വിക്ഷേപണ സമയം എന്നാണ്.
കൂടാതെ അന്തരീക്ഷത്തിൽ വിക്ഷേപിക്കപ്പെട്ടിരിക്കുന്ന മറ്റുള്ള ഉപഗ്രഹങ്ങളെ ബാധിക്കാത്ത തരത്തിലുമാണ് വിക്ഷേപണസമയം തീരുമാനിക്കുന്നത്.
പുതിയ അനുയോജ്യമായ ഒരു വിക്ഷേപണ ഇടനാഴി കണ്ടെത്തിയായിരിക്കും ഇനി ചന്ദ്രയാൻ -2 ന്റെ ഭാവി യാത്ര.