Report by എസ് എസ് ആനമുടി
വാർത്തകൾ മുൻകൂട്ടി തയ്യാറാക്കി മാലോകരെ നേരത്തെ അറിയിച്ച് ക്രെഡിറ്റ് സ്വന്തമാക്കുന്ന പത്രമുത്തശ്ശിമാർക്ക് ഇത്തവണ പിഴച്ചു. 'ചന്ദ്രയാൻ-2' വിക്ഷേപണം സാങ്കേതിക കാരണങ്ങളാൽ നീട്ടിവെച്ചു എങ്കിലും 'മലയാള മനോരമ' , മാതൃഭൂമി, കേരളകൗമുദി അടക്കമുള്ള പത്രങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അത്യാകർഷകമായ തലക്കെട്ടിൽ വാർത്തകൾ പുറത്തു വിട്ടു.
' ഓമനത്തിങ്കൾ' , ' 'പുതു യാത്ര' , ' 'കുതിച്ചുയർന്നു' തുടങ്ങിയ തലക്കെട്ടുകളിൽ വാർത്തകൾ ഒന്നാംപേജിൽ നിറഞ്ഞു നിന്നു. ഇത് കണ്ട വായനക്കാർ ഒരു നിമിഷം ഞെട്ടി. ചാനലുകൾ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ചന്ദ്രയാൻ-2 വിക്ഷേപണം നീട്ടിവച്ചത് ഇതിനകം മിക്ക വായനക്കാരും അറിഞ്ഞിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഐഎസ്ആർഒ ചെയർമാൻ അടക്കമുള്ളവർ തദവസരത്തിൽ സന്നിഹിതരായിരുന്നു എന്നും മിക്കവയും ഒരുപോലെ മഷി നിരത്തി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെയുള്ള ട്രോളുകൾ പ്രത്യക്ഷപ്പെട്ടു.
റിപ്പോർട്ടർ ടിവി അടക്കമുള്ള പത്രങ്ങളുടെ അകമ്പടി ഇല്ലാത്ത വാർത്താചാനലുകൾ ഈ വാർത്ത നൽകുവാൻ ധൈര്യം കാട്ടി. ഏതായാലും വാർത്തകൾ തയ്യാറാക്കുന്നതിൽ പത്രങ്ങളെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് ഇന്നത്തെ സംഭവം.