ഡൽഹി : ഇന്ത്യയുടെ മുൻ ഓൾറൌണ്ടർ മനോജ് പ്രഭാകറിനെതിരെ പൊലീസിൽ പരാതി. ഫ്ലാറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ലണ്ടനിൽ താമസിക്കുന്ന സ്ത്രീയാണ് പ്രഭാകറിനെതിരെ പൊലീസിൽ പരാതി നൽകിയത്. പണംതട്ടിപ്പ് വഞ്ചന,ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മാളവ്യ നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹിയിലെ ശിവപ്രിയ വിഹാറിലുള്ള അപ്പാർട്ട്മെന്‍റിലെ ഫ്ലാറ്റ് തട്ടിയെടുക്കാൻ മനോജ് പ്രഭാകറും ഭാര്യയും മകനും ശ്രമിച്ചതായാണ് പരാതി. സന്ധ്യ ശർമ്മ പണ്ഡിറ്റ് എന്ന സ്ത്രീയാണ് പരാതി നൽകിയത്. ഇവർ താമസിച്ചിരുന്നത് അപ്പാർട്ട്മെന്‍റിലെ രണ്ടാം നിലയിലെ ഫ്ലാറ്റിലായിരുന്നു. അതേ ഫ്ലാറ്റിലെ ഒന്നാം നിലയിലാണ് മനോജ് പ്രഭാകറും കുടുംബവും താമസിക്കുന്നത്.
വ്യാജരേഖകൾ ചമച്ച് ഫ്ലാറ്റിന്‍റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്താൻ ശ്രമിച്ചുവെന്നും തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും സന്ധ്യ ശർമ്മ പണ്ഡിറ്റ് പരാതിയിൽ പറയുന്നു. കൂടാതെ താൻ ലണ്ടനിലായിരുന്ന സമയത്ത് ഫ്ലാറ്റിന്‍റെ ലോക്ക് തകർക്കുകയും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചതായും പരാതിയിലുണ്ട്.