കണ്ണൂര്‍: ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍പിആറിനുള്ള എന്യൂമറേഷൻ പ്രവർത്തനം കേരളത്തിൽ നടത്തില്ലെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുന്നത് ഭരണഘടനയെ സാക്ഷി നിർത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനും സുപ്രീംകോടതിയെ സമീപിക്കുകയും ചെയതതിന് പിന്നാലെ സെൻസസിലും എൻപിആറിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെൻസസ് കമ്മീഷണറെ അറിയിക്കും.
വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ വിവരങ്ങൾ എന്നീ ചോദ്യങ്ങൾ ഒഴിവാക്കിയാകും സെൻസസുമായുള്ള സഹകരിക്കൽ. ഈ രണ്ട് ചോദ്യങ്ങളും അനാവശ്യമാണെന്നനും പൗരത്വ രജിസ്റ്ററിലേക്ക് നയിക്കാനിടയുണ്ടെന്നും കണക്കാക്കിയാണ് തീരുമാനം.