2014 ലോകകപ്പ് മത്സരത്തിനിടയിൽ ഉറൂഗ്വേ താരം സുവാരസ് തന്നെ കടിച്ചതിൽ തെറ്റില്ലെന്ന് ജോർജിയോ ചെല്ലിനി. സുവാരസ് തെറ്റായി ഒന്നും ചെയ്തില്ലെന്നും ഇതെല്ലം ഫുട്‍ബോളിന്റെ ഭാഗമാണ് എന്നുമാണ് കടിയേറ്റ ഇറ്റാലിയൻ പ്രതിരോധതാരം പറയുന്നത്.
ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾക്കിടയിൽ നടന്ന സംഭവം ഏറെ വിവാദമായിരുന്നു. മത്സരത്തിൽ കാർഡ് കാണാതെ രക്ഷപ്പെട്ടെങ്കിലും പിന്നീട് സുവാരസിനെതിരെ അച്ചടക്കനടപടി വന്നു. സുവാരസിനെ കുറ്റക്കാരനായി കണ്ടെത്തിയ ഫിഫ അച്ചടക്ക സമിതി താരത്തിനെ ഒമ്പത് മത്സരങ്ങളിലേക്ക് വിലക്കി.
എന്നാൽ സുവാറസിനോട് തനിക്ക് ഏറെ ആദരവുണ്ട് എന്നാണ് അന്ന് കടിയേറ്റ ചെല്ലിനി പറയുന്നത്. 'ലോ ജോർജിയോ' എന്ന ആത്മകതയിലാണ് ചെല്ലിനി ഇക്കാര്യം വ്യക്തമാക്കുന്നത്.
"സുവാരസിന്റെ കൗശലത്തെ ഞാൻ ആദരിക്കുന്നു. ഫുട്‍ബോളിലെ എതിരാളികളെ മറികടക്കാൻ നിങ്ങൾ സമർത്ഥനായിരിക്കണം. അത് ചെയ്യാൻ പറ്റില്ലെങ്കിൽ നിങ്ങൾ ഒരു സാധാരണ കളിക്കാരൻ ഒതുങ്ങും" ചെല്ലിനി തന്റെ ആത്മകഥയിൽ കുറിച്ച്.
ലോകകപ്പിന് മുൻപും സുവാരസ് കടിയുടെ പേരിൽ നടപടി നേരിട്ടിട്ടുണ്ട്. 2010ൽ അയാക്സിന് വേണ്ടി കളിക്കുമ്പോൾ പിഎസ്വി എയ്ൻധോവൻ താരത്തെ കടിച്ച സ്‌ട്രൈക്കർ ഏഴ് മത്സരങ്ങളുടെ വിലക്ക് നേരിട്ടിരുന്നു. 2013ൽ ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിന് വേണ്ടി കളിക്കുന്ന തരാം ചെൽസിയുടെ ബ്രെയിൻസ്ലോ ഇവാനോവിച്ചിനെ കടിച്ചതും ഏറെ വിവാദമായിരുന്നു. അന്ന് പത്ത് മത്സരങ്ങളിലെ വിലക്കാൻ സുവാരസ് നേരിട്ടത്.