വടക്കേക്കാട്: പുന്നയൂർക്കുളം ചെമ്മണൂർ അമൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മുന്നറിയിപ്പില്ലാതെ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കിയ സ്കൂൾ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചും കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസിന് 50 ശതമാനം ഫീസ് ഇളവ് ആവശ്യപ്പെട്ടും ചെമ്മണ്ണൂർ അമൽ സ്കൂളിന് മുന്നിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടത്തി.
പുതുതായി രൂപം കൊടുത്ത രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്ത്രീ കളുൾപ്പെടെയുള്ള രക്ഷിതാക്കൾ സംഘടിച്ചെത്തിയത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും സ്കൂൾ അധികൃതർ അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിലുള്ള അമർഷമാണ് സ്കൂളിന് മുന്നിലുള്ള സംഘടിത പ്രതിഷേധത്തിലേക്ക് നയിച്ചത്.
മാനേജ്മെൻ്റിനെ മുൻകൂട്ടി വിവരമറിയിച്ച് സ്കൂൾ അധികൃതരുമായി സംസാരിക്കാനെത്തിയ രക്ഷിതാക്കളുടെ മുന്നിൽ സ്കൂൾ ഗെയ്റ്റ് അടച്ചിട്ടാണ് മാനേജ്മെൻ്റ് പ്രതികരിച്ചത്. പാർക്കിംഗ് ഏരിയയിലേക്കുള്ള ഗെയ്റ്റും അടഞ്ഞുകിടക്കുന്നത് കണ്ട രക്ഷിതാക്കൾ സെക്യൂരിക്കാരനോട് അതേ കുറിച്ച് അന്വേഷിച്ചു.
ചെയർമാൻ്റെ നിർദേശപ്രകാരമാണ് ഗെയ്റ്റ് അടച്ചത് എന്ന വാച്ച്മാൻ്റെ മറുപടി രക്ഷിതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മാനേജ്മെൻ്റ് പ്രതിനിധി സംസാരിച്ചു രണ്ട് ഗെയ്റ്റുകളും തുറപ്പിച്ചു.
രക്ഷിതാക്കളുമായി സംസാരിച്ച അദ്ദേഹം പരാതികളിൽ മാന്യമായ പരിഹാരത്തിനായി ശ്രമിക്കാമെന്നറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ വടക്കേക്കാട് പോലീസ് സ്കൂൾ ഓഫീസിലെത്തി കാര്യങ്ങൾ അന്വേഷിച്ചു.
ശേഷം രക്ഷിതാക്കളുമായി പോലീസ് ഉദ്യോഗസ്ഥർ സംസാരിക്കുകയും പരാതികൾ വിശദമായി എഴുതി സ്റ്റേഷനിൽ നൽകാനും ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചതോടെയാണ് രക്ഷിതാക്കൾ പിരിഞ്ഞു പോയത്.
ഇതൊരു തുടക്കം മാത്രമാണെന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും രക്ഷിതാക്കൾ അറിയിച്ചു.