ചെന്നൈ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തമിഴ്നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് കുതിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത നാല്‍പതു വയസിന് താഴെയുള്ളവരുടെ മരണനിരക്ക് നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം. അതിനിടെ ഗുരുതര രോഗികള്‍ക്കുള്ള റെംഡിസിവിര്‍ മരുന്നും ഓക്സിജന്‍ സിലിണ്ടറുകളും കരിഞ്ചന്തയില്‍ വില്‍ക്കുന്നവരെ ഗുണ്ടാ ആക്ടില്‍പെടുത്തി അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തരവിട്ടു.
ചെറുപ്പമായതിനാല്‍ വൈറസ് ബാധയേറ്റാലും കാര്യമായ പ്രശ്നങ്ങളില്ലാതെ അതിജീവിക്കാമെന്നു ചിന്തിക്കുന്നവരാണോ നിങ്ങള്‍. മരണക്കെണിയുമായി വൈറസ് നിങ്ങള്‍ക്കു പിറകിലുണ്ടെന്നു കണക്ക് സഹിതം പറയുകയാണ് തമിഴ്നാട്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മരിച്ചുവീഴുന്ന യുവാക്കളുടെ എണ്ണത്തില്‍ വെറും നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം.കഴിഞ്ഞ ജനുവരി വരെ തമിഴ്നാട്ടില്‍ വൈറസ് തട്ടിയെടുത്ത ജീവനുകളില്‍ 2084 പേര്‍ നാല്‍പതു വയസിനു താഴെയുള്ളവരായിരുന്നു.
അതായത് മൊത്തം മരണത്തിന്റെ 18 ശതമാനം. എന്നാല്‍ മേയ് മാസത്തോടെ ഇത് ആറായിരത്തി അറുപത്തിമൂന്നായി. ഈ കാലയളവില്‍മരിച്ചവരില്‍ 39 ശതമാനം പേരും നാല്‍പതിനു താഴെ പ്രായമുള്ളവര്‍.
കോശങ്ങളില്‍ ഓക്സിജന്‍ എത്താതിരിക്കുന്ന ഗുരുതര അവസ്ഥയിലേക്കു രോഗികള്‍ പെട്ടെന്നു പോകുന്നുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നു വിശദീകരിക്കാനും കഴിയുന്നില്ല. തമിഴ്നാട്ടിലെ ഓക്സിജന്‍ ബെഡുകളും വെന്റിലേറ്ററുകളും അതിവേഗം നിറയാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഈ പ്രായത്തിലുള്ളവരില്‍ വൈറസ് ബാധ ഗുരുതരമാകുന്നതാണ്.
റെംഡിസിവിര്‍ മരുന്നിനും ഓക്സിജന്‍ സിലിണ്ടറിനുമുള്ള ക്ഷാമം പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. കരിഞ്ചന്തക്കാരെ ഗുണ്ടാ ആക്ടില്‍പെടുത്തി അറസ്്റ്റ് ചെയ്യും. നിലവില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള പത്തിലധികം പേര്‍ക്ക് ഇതോടെ ജാമ്യം കിട്ടാതാവും.ദിവസവും ഇരുപതിനായിരം കുപ്പി മരുന്ന് ആവശ്യമുള്ളിടത്ത് തമിഴ്നാട്ടില്‍ വിതരണം ചെയ്യുന്നത് വെറും ആറായിരം കുപ്പി റെംഡിസിവിറാണ്.