ചെന്നൈ: തൂത്തുക്കുടി ഇരട്ടക്കൊലപാതക കേസില്‍ പൊലീസിനെ പ്രതികൂട്ടിലാക്കി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജനും ബെനിക്‌സും പൊലീസിനെ മര്‍ദ്ദിച്ചെന്ന വാദമാണ് പൊളിഞ്ഞത്. പൊലീസിനൊപ്പം ശാന്തനായി ജീപ്പില്‍ കയറി പോകുന്ന ജയരാജനെയും പിന്നാലെ സ്‌കൂട്ടറില്‍ പോകുന്ന ബെനിക്‌സിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ജൂൺ 18 വ്യാഴാഴ്ച രാത്രി 8.15 ന് ലോക്ഡൗൺ മാർഗനിർദേശമനുസരിച്ച് കട അടയ്ക്കാൻ ആവശ്യപ്പെട്ട പൊലീസുകാരെ ആക്രമിച്ചതിനാലാണ് ജയരാജിനെ കസ്റ്റഡിയിൽ എടുത്തെന്നായിരുന്നു എഫ്ഐആറിലെ പരമാർശം.
രാത്രി എട്ടുമണിക്കു ശേഷമാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയതെങ്കിൽ സിസിടിവി ദൃശ്യങ്ങളിൽ അത് രാത്രി ഏഴുമണിയാണ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ജയരാജ് ആക്രമണം അഴിച്ചു വിട്ടുവെന്നും കടയുടെ മുന്നിൽ വൻജനക്കൂട്ടം തമ്പടിച്ചുവെന്ന പൊലീസ് വാദവും കളവെന്നു തെളിഞ്ഞു.
പ്രതികൾക്കേറ്റ പരുക്കുകൾ അറസ്റ്റ് പ്രതിരോധിക്കാനായി നിലത്തു കിടന്ന് ഉരുണ്ടപ്പോൾ പറ്റിയതാണെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള സംഘർഷവും അവിടെ നടന്നില്ലെന്നും ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനൽ പശ്ചാത്തലവും പുറത്തു വന്നു. സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ ശ്രീധര്‍ സഹോദരന്റെ മരുമകളെ കൊല്ലാന്‍ശ്രമിച്ച കേസിലെ പ്രതിയാണ്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. എസ്ഐമാരായ ബാലകൃഷ്ണനും രഘുവും സാത്താന്‍കുളത്തിന് സമീപം മതപ്രചാരണം നടത്തിയ പാസ്റ്റര്‍മാരെ മര്‍ദ്ദിച്ച കേസിൽ പ്രതിക്കൂട്ടിലായിരുന്നു. സംഭവം തമിഴ്നാട്ടിൽ വൻ പ്രതിഷേധത്തിനു ഇടയാക്കുകയും ചെയ്തിരുന്നു.