ചെന്നൈ: കടല്‍ത്തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ചെന്നൈയ്ക്കടുത്ത് മഹാബലിപുരം കോകിലമേട് കുപ്പത്തിലെ കടല്‍ത്തീരത്ത് കഴിഞ്ഞ ദിവസമാണ് സീല്‍ ചെയ്ത രീതിയിലുള്ള വീപ്പ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്.
ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റല്‍ മെതംഫെറ്റാമൈന്‍ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. ഇതിന് 100 കോടി രൂപയ്ക്ക് മുകളില്‍ വിലവരുമെന്നാണ് അധികൃതര്‍ പറയുന്നത്. വീപ്പയില്‍ ചൈനീസ് ഭാഷയിലുള്ള എഴുത്തും കണ്ടെത്തി.
വീപ്പ ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഡീസലായിരിക്കാമെന്ന് കരുതി തുറന്നുനോക്കി. അപ്പോഴാണ് അതിനുള്ളില്‍ പാക്കറ്റുകള്‍ കണ്ടെത്തിയത്. അതോടെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് മഹാബലിപുരം പോലീസും തമിഴ്‌നാട് പോലീസിന്റെ തീരസംരക്ഷണവിഭാഗവും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു.
പാക്കറ്റില്‍ റിഫൈന്‍ഡ് ചൈനീസ് തേയില’ എന്നാണ് എഴുതിയിരുന്നത്. ഇതിന്റെ സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ബംഗാള്‍ ഉള്‍ക്കടല്‍വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തുസംഘത്തിന്റേതാകും ഇതെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ നഷ്ടപ്പെട്ട വീപ്പ തമിഴ്‌നാട് തീരത്തടിഞ്ഞതാകുമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.