ചെന്നൈ: ചെന്നൈ പുളിയന്തോപ്പിൽ യുവാവിനെ കുട്ടികൾക്കു മുന്നിലിട്ട് വെട്ടിക്കൊന്നു. പ്രതികൾക്കായി പൊലീസ് നഗരത്തിൽ തിരച്ചിൽ തുടങ്ങി. നഗരത്തിലെ പുളിയന്തോപ്പിൽ കഴിഞ്ഞ ദിവസമാണ് കൊലക്കേസ് പ്രതിയെ ആറംഗ സംഘം വെട്ടിക്കൊന്നത്.
പ്രദേശത്തെ ഗുണ്ടാ നേതാവായ രമേശ് ബാബു സഹോദരിയെ സന്ദർശിച്ചതിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനായി ഗുരുസ്വാമി നഗർ സ്ട്രീറ്റിൽനിന്നു മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം പുറകിൽനിന്ന് ആക്രമിച്ചത്.
സമീപത്തു കളിക്കുകയായിരുന്ന കുട്ടികൾ കൊലപാതകം കണ്ടു പേടിച്ചു നിലവിളിച്ചു. ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെട്ടു. ഭരതൻ സ്ട്രീറ്റിൽ കാക്ക ശരത്, മുരളി, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കൊലയെന്നാണ് രമേശിന്റെ സഹോദരിയുടെ പരാതിയിൽ പറയുന്നത്. സംഭവ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇതിന്റെ റജിസ്‌ട്രേഷൻ ശരത്തിന്റെ അമ്മാവൻ ആറുമുഖം എന്നയാളുടെ പേരിൽ ആണ്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ട്.