ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ 2003ല്‍ നടന്ന ദുരഭിമാനക്കൊലക്കേസില്‍ വിധിയായി. പ്രണയിച്ച് വിവാഹം കഴിച്ച സഹോദരിയെയും ഭര്‍ത്താവിനെയും ക്രൂരമായി കൊലപ്പെടുത്തിയ സഹോദരന് വധശിക്ഷയും രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയില്‍ 2003ലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായ യുവ ദമ്പതികളെ യുവതിയുടെ കുടുംബം കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത് .
18 വർഷം മുമ്പ് 2003 മേയിൽ ഒരു പ്രബല സമുദായത്തിൽ നിന്നുള്ള 22-കാരിയായ കന്നാഗിയും ഷെഡ്യൂൾഡ് ജാതിയിൽ നിന്നുള്ള എസ് മുരുകേശനും (25) തമ്മിലുള്ള പ്രണയ വിവാഹവുമായി ബന്ധപ്പെട്ടതാണ് കേസ്.
വിവാഹം അംഗീകരിക്കാത്ത യുവതിയുടെ കുടുംബം ഒരു മാസം കഴിഞ്ഞ് ദമ്പതികളെ സന്ദർശിച്ചു. അവർ ദമ്പതികളെ കൊലപ്പെടുത്തി ശരീരം കത്തിച്ചു. കത്തിക്കുന്നതിനുമുമ്പ് മൂക്കിലൂടെയും ചെവികളിലൂടെയും വിഷം നൽകി. കൊല്ലപ്പെടുന്നതിന് മുമ്പ് ചെന്നൈയിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള കുപ്പനത്താമിൽ ഗ്രാമീണർക്ക് മുന്നിൽ വച്ച് ദമ്പതികൾ പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡി കണ്ണാഗിയുടെ പിതാവ് അക്കാലത്ത് ഗ്രാമത്തലവനായിരുന്നു.
പോലീസ് സംഭവം മൂടിവച്ചു, എസ് മുരുകേശന്റെ കുടുംബം നൽകിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തില്ല. 2004 ൽ ജനരോഷത്തെത്തുടർന്ന് അന്വേഷണം സിബിഐക്ക് കൈമാറി. 15 പേർക്കെതിരെ കേസെടുക്കുകയും 81 പേരെ സാക്ഷികളാക്കുകയും ചെയ്തു. 2003 ൽ എസ് മുരുകേശന്റെ കുടുംബത്തിനായി ആരംഭിച്ച നിയമ പോരാട്ടം ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടർന്നു.
വെള്ളിയാഴ്ച കേസ് പരിഗണിച്ച പ്രത്യേക കോടതി യുവതിയുടെ സഹോദരൻ മരുധുപാണ്ഡ്യന് വധശിക്ഷ വിധിച്ചു. പിതാവ് ദുരൈസ്വാമി, അന്നത്തെ ഇൻസ്പെക്ടർ ചെല്ലമുത്തു ), സബ് ഇൻസ്പെക്ടർ തമിഴ്മാരന് (ഇപ്പോൾ ഇൻസ്പെക്ടർ) എന്നിവരടക്കം 12 പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.