ചെന്നൈ: വിവാദമായ വാടകഗർഭധാരണത്തില്‍ താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും വീഴ്ചകൾ വരുത്തിയിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ഗർഭധാരണ നടപടിക്രമങ്ങൾ നടത്തിയ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് പിഴവുകളുണ്ട്. സ്ഥാപന ഉടമകൾക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടും.
ഇക്കൊല്ലം ജൂൺ 9ന് വിവാഹച്ചടങ്ങ് നടത്തിയ ദമ്പതികൾ 4 മാസത്തിനു ശേഷം ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന് അറിയിച്ചതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിവാഹിതരായി 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണം ഉയർന്നിരുന്നു.
ഇരുവരും 2016 മാർച്ച് 11നു വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖകളുടെ ആധികാരികത സമിതി പരിശോധിച്ച് ഉറപ്പിച്ചു. വാടക ഗർഭധാരണം നടത്തിയ യുവതി നയൻതാരയുടെ ബന്ധുവല്ലെന്നും വിവാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.