ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. അതേസമയം ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ടെന്ന് നളിനി പറഞ്ഞു. ഗാന്ധി കുടുംബത്തെ കാണാൻ അവസരമുണ്ടായാൽ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ല. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ വധത്തെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നളിനി പറഞ്ഞു.
ഭർത്താവ് മുരുകൻ തന്നോടൊപ്പം രാജ്യത്ത് താമസിക്കണമെന്നാണ് ആഗ്രഹം. യുകെയിൽ ഉള്ള മകളെ കാണാൻ പോകണമെന്നുണ്ട്. മകൾ ഗ്രീൻ കാർഡ് ഹോൾഡറാണ്. താനും മുരുകനും ഒപ്പമുണ്ടാകണമെന്നാണ് മകളുടെ ആഗ്രഹം.
അതിനാൽ എമർജൻസി വീസയും പാസ്പോർട്ടും കിട്ടാൻ ശ്രമിക്കുന്നുണ്ടെന്നും നളിനി പറഞ്ഞു. എന്നാൽ എൽടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരൻ വധത്തെപ്പറ്റി പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. ഭാവിയെപ്പറ്റി വലിയ പദ്ധതികളില്ലെന്നും കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണമെന്നും നളിനി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്. വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു.