തിരുവനന്തപുരം: സ്പ്ലിങ്കര്‍ ഇടപാടിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല രംഗത്ത്. ഇ മൊബിലിറ്റി പദ്ധതി എന്ന പേരില്‍ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നാണ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
സ്പ്രിംക്ലറിന് സമാനമായ ഡീലാണ് ഇവിടെയും നടന്നത്. മന്ത്രിസഭ അറിയാതെ ടെന്റര് വിളിക്കാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഒരു യോഗത്തിൽ എങ്ങനെയാണ് ഇത്തരം ഒരു തീരുമാനം എടുക്കുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
4500 കോടി രൂപയുടെ ഇ–മൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സൾട്ടൻസി കരാര്‍ നൽകിയത് ചട്ടം ലംഘിച്ചാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാര്‍ നല്‍കിയതിൽ ദുരൂഹതയുണ്ട്. സെബി രണ്ടു വര്‍ഷത്തേയ്ക്ക് നിരോധിച്ച കമ്പനിയാണ് ഇത്.
കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്രാ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍പറത്തിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
സത്യം കുംഭകോണത്തിൽ അടക്കം ഗുരുതരമായ 9 കേസുകള്‍ നിലിൽക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും അഴിമതി ഉണ്ടെന്ന വാദത്തിൽ ഉറച്ചു നില്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് ഈ കമ്പനിയോട് എന്താണ്
ഇത്ര താല്പര്യം?, പദ്ധതിയുടെ വിശദാംശങ്ങളെ കുറിച്ച് ഗതാഗത മന്ത്രി അറിഞ്ഞോ? , സെബി നിരോധനം ഉള്ള കമ്പനിക്ക് മൂന്നു പദ്ധതിയിൽ എന്തിനു കരാർ നൽകി എന്നീ മൂന്ന് ചോദ്യങ്ങൾക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.