കോന്നി: 2017ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകന് ഉന്നത വിജയം ലഭിച്ചതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്.
എന്റെ മകന് സിവിൽ സർവീസ് പരീക്ഷയിൽ 210ാം റാങ്ക് കിട്ടിയതിന്റെ വിഷമം കൊണ്ടായിരിക്കാം ജലീൽ അങ്ങനെ പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 'മകന്റെ അഭിമുഖം നടക്കുന്ന ദിവസം ഞാൻ ഡൽഹിയിൽ ഉണ്ടായെന്ന് പറയുന്നു.
തന്റെ മകന്റെ ഇന്റർവ്യൂന് ഞാൻ അല്ലാതെ വേറെ ഒരാളാണോ പോകുക. എന്റെ മകന് അഭിമുഖത്തിന് പോകാൻ വേറെ അച്ഛനെ കൊണ്ടു കൊടുക്കണോ' എന്നും ചെന്നിത്തല ചോദിച്ചു.
കാസർകോട്ട് ചേർന്ന വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ മന്ത്രി ജലീൽ ആരോപണം ഉന്നയിച്ചത്. സിവിൽ സർവീസ് എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുദീപ് ഷെട്ടിയെക്കാൾ 30 മാർക്ക് അഭിമുഖ പരീക്ഷയിൽ പ്രമുഖ നേതാവിന്റെ മകനു കിട്ടി.
ഇതിനായി ഡൽഹിയിൽ 'ലോബിയിംഗ്' നടത്തിയവർ തങ്ങളെപ്പോലെയാണ് മറ്റുള്ളവരുമെന്നു കരുതിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിറുത്താൻ നടപടി വേണമെന്നുമാണ് ജലീൽ ആവശ്യപ്പെട്ടത്.