തിരുവനന്തപുരം : ജസ്റ്റിസ് കെമാൽപാഷയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെമാൽപാഷക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ദൗർഭാഗ്യകരമെന്ന് ചെന്നിത്തല പറഞ്ഞു. കെമാൽപാഷ വർഗീയ സംഘടനകളുടെ മെഗാഫോണല്ല. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് കെമാൽപാഷ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുൻ ന്യായാധിപൻ ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽപാഷ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് ചിലപ്പോൾ നരേന്ദ്ര മോദിയെയും ഭരണകൂടത്തെയും ഭയം കാണും. തനിക്ക് അത്തരം ഭയമില്ല. വാളയാർ, മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസ് എന്നീ വിഷയങ്ങളിൽ നിലപാട് സ്വീകരിച്ചതിന്‍റെ പേരിലാകും പിണറായിയുടെ വിമർശനമെന്നും കെമാൽപാഷ പറഞ്ഞു.