Advertisment

യെദ്യുരപ്പയുടെ ഡയറി...മുഖ്യമന്ത്രിയാക്കാന്‍ സ്വന്തം നേതാവില്‍ നിന്ന് കൈക്കൂലി വാങ്ങിച്ച ബി ജെ പി ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനം... ആരോപണ വിധേയരായ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യുരപ്പ 1800 കോടി രൂപ ബി ജെ പി നേതാക്കള്‍ക്കും, കേന്ദ്ര നേതൃത്വത്തിനും കൈക്കൂലിയായി നല്‍കിയ വിവരം ഡയറിക്കുറിപ്പിലൂടെ പുറത്ത് വന്നതോടെ ബി ജെ പിയുടെ മുഖം മൂടി അഴിഞ്ഞ് വീണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി ജെ പിയുടെ അപഹാസ്യമായ ശ്രമമാണ് ഈ ഡയറിക്കുറിപ്പുകള്‍ പുറത്ത് വന്നതോടെ വ്യക്തമായത്. കേന്ദ്ര കാബിനറ്റ് മന്ത്രിമാരടക്കമുള്ള ഉന്നതരായ ബി ജെ പി നേതാക്കളാണ് യദ്യുരപ്പയില്‍ നിന്ന് നൂറുക്കണക്കിന് കോടി രൂപ കൈക്കൂലിയായി വാങ്ങിയത്.

publive-image

ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ കൈക്കൂലി വാങ്ങുന്നത് ലോകത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങളെയും, അതിന്റെ അന്ത സത്തയെയും പൂര്‍ണ്ണമായും തകര്‍ക്കുകയും, ജനങ്ങളെ തന്നെ വെല്ലുവിളിക്കുകയുമാണ് ഇതിലൂടെ ബി ജെ പിയും യദ്യുരപ്പയും ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബി ജെ പി അധ്യക്ഷനായിരുന്ന നിധിന്‍ ഗഡ്കരി, അരുണ്‍ ജെറ്റ്ലി, രാജ്നാഥ് സിംഗ് തുടങ്ങി യദ്യുരപ്പയുടെ കയ്യില്‍ നിന്ന് നൂറും നൂറ്റമ്പതും കോടി കൈപ്പറ്റിയെന്ന് പറയുന്ന ഉന്നത നേതാക്കളെല്ലാം കേന്ദ്രത്തില്‍ കാബിനറ്റ് റാങ്കോടെ മന്ത്രിമാരാണ്. ഇവര്‍ക്ക് ഇനി ആ സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ല.

ബി ജെ പിയുടെ കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി രൂപ കൊടുത്തുവെന്നും ഡയറിയിലുണ്ട്. ഈ ഡയറി യദ്യുരപ്പ സ്വന്തം കൈകൊണ്ടെഴുതി ഒപ്പ് വച്ചിട്ടുള്ളതും ആദായ നികുതി വകുപ്പിന്റെ കൈവശം ഉള്ളതുമാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എല്ലാ നേതാക്കളും ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വണ്ണം കൈക്കൂലിക്കേസില്‍ ആരോപണവിധേയരായിരിക്കുകയാണ്.

സ്വന്തം പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് മുഖ്യമന്ത്രിയാക്കാന്‍ കൈക്കൂലി വാങ്ങിച്ച ബി ജെ പി ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബി ജെ പി അധികാരത്തില്‍ വന്നത് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞ് തിരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും, ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തിയും, ജനപ്രതിനിധികളെ വിലക്കെടുത്തുമാണ്.

റാഫേല്‍ അഴിമതിയിലെ കളങ്കം ബി ജെ പി യുടെ മുഖത്ത് ഇപ്പോള്‍ തന്നെ കറുത്ത പാടുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ഈ കൊടിയ അഴിമതി കൂടിയായതോടെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യേണ്ട പാര്‍ട്ടിയായി ബി ജെ പി മാറിക്കഴിഞ്ഞുവെന്നും, ഈ സംഭവത്തില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബി ജെ പി നേതാക്കള്‍ക്കുമെതിരെ ഉന്നത കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും രമേശ് ആവശ്യപ്പെട്ടു.

Advertisment