Advertisment

പേരാമ്പ്ര ജുമാമസ്ജിദ് ആക്രമണം: എഫ്.ഐ.ആര്‍ തിരുത്തി പ്രതികളെ രക്ഷിക്കുന്ന സര്‍ക്കാര്‍ കലാപത്തിന് കൂട്ടു നില്‍ക്കുന്നു: രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  പേരാമ്പ്ര ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ സി.പി.എമ്മുകാരെ എഫ്.ഐ.ആര്‍ തിരുത്തി രക്ഷിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നാട്ടില്‍ കലാപത്തിന് ബോധപൂര്‍വ്വം ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

Advertisment

publive-image

കഴിഞ്ഞ ദിവസം പേരാമ്പ്ര സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. പേരാമ്പ്രയിലെ സര്‍ക്കാര്‍ നീക്കം ഞെട്ടിക്കുന്നതും നിയമവാഴ്ചയെ തകര്‍ക്കുന്നതു മാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. പേരാമ്പ്ര മസ്ജിദ്ദിന് നേരെ കല്ലെറിഞ്ഞത് നാട്ടില്‍ മതസ്പര്‍ദ്ധ സൃഷ്ടിച്ച് കലാപം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്.

അതിന്റെ പേരിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മറ്റ് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്. എന്നാല്‍ പൊലീസ് നിക്ഷപക്ഷമായ നടപടി സ്വീകരിച്ചതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പി.ജയരാജനും രംഗത്തെത്തി.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റും പ്രതിഷേധിച്ചു. തുടര്‍ന്നാണ് എഫ്.ഐ.ആറില്‍ മാറ്റം വരുത്തിയതും ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം കിട്ടിയതും. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എഫ്.ഐ.ആറില്‍ മാറ്റം വരുത്തുന്നത് നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ്. നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ നടത്തിയ ശ്രമത്തിനാണ് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

കലാപമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചയാളുകളെ അധികാരമുപയോഗിച്ച് രക്ഷപ്പെടുത്തിയ സര്‍ക്കാര്‍ സംഭവത്തിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചു എന്നതാണ് വിരോധാഭാസം. അക്രമികളെ രക്ഷിക്കുകയും അതിനെതിരെ പ്രതിഷേധിക്കുന്നവരെ കല്‍തുറിങ്കിലടയ്ക്കുയും ചെയ്യുന്ന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമാധാന ജീവിതത്തിന് തന്നെ ആപത്തായി മാറിയിരിക്കുന്നു.

മതത്തിന്റെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ അതേ നിലപാട് തന്നെയാണ് സംസ്ഥാനത്തെ ഇടതു സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്.

പേരാമ്പ്ര മസ്ജിദ്ദ് കേസില്‍ എഫ്.ഐ.ആര്‍ തിരുത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സംഭവത്തിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രതികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Advertisment