തിരുവനന്തപുരം: നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞത് അഞ്ച് വര്‍ഷം കൊണ്ട് ലക്ഷ്യം വച്ചത് നാലു വര്‍ഷം കൊണ്ടു തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നാണ്. വെറും വാചകമടി മാത്രമാണിത്. നാല് വര്‍ഷം കൊണ്ട് ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയാത്ത സര്‍ക്കാരാണിത്.
സ്വജനപക്ഷപാതം, അഴിമതി, ധൂര്‍ത്ത്, ആര്‍ഭാടം, ബന്ധുനിയമനം, പ്രളയ ഫണ്ട് തട്ടിപ്പ്, ബന്ധു നിയമനം, പി.എസ്.സി തട്ടിപ്പ്, രാഷ്ട്രീയ കൊലപാതക പരമ്പര, കെടുകാര്യസ്ഥത, പിടിപ്പ് കേട് എന്നിവയാണ് സര്‍ക്കാരിന്റെ മുഖമുദ്ര.
എല്ലാ രംഗത്തും പരാജപ്പെട്ട സര്‍ക്കാരാണിത്. നവകേരള സൃഷ്ടിക്കുള്ള പ്രതിജ്ഞയും പ്രതിബദ്ധതയും ആവര്‍ത്തിച്ചുറപ്പിച്ച് നമുക്ക് മുന്നേറാം എന്നാണ് അദ്ദേഹമിപ്പോള്‍ പറയുന്നത്.
രണ്ടു വര്‍ഷം മുന്‍പ് 2018 ല്‍ മഹാപ്രളയം കേരളത്തിന്റെ അടിത്തറ തകര്‍ത്തപ്പോഴാണ് നവകേരള സൃഷ്ടിയെക്കുറിച്ച് അദ്ദേഹം ആദ്യം പറഞ്ഞത്. കേരളത്തെ പഴയ പടിയാക്കുമെന്നല്ല, പുതിയ ഒരു കേരളം സൃഷ്ടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടു വര്‍ഷം കഴിഞ്ഞു. എവിടെ നവകേരളം? ഇപ്പോഴും പറയുന്നത് പ്രതിജ്ഞ പുതുക്കാം എന്നാണ്.
ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതു വരെ പ്രതിജ്ഞ പുതുക്കിക്കൊണ്ടിരിക്കുകയേ ഉള്ളൂ.
റീബില്‍ഡ് കേരള എന്ന പേരില്‍ 2018 മുതല്‍ വന്‍കിട ഹോട്ടലുകളില്‍ ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ജനുവരി 21 ന് മാത്രമാണ് വെറും 1805 കോടിയുടെ പദ്ധതി അംഗീകരിച്ചത്.
മലയെ എലിയെ പ്രസവിച്ചതു പോലെയാണ് ആ പദ്ധതി. റോഡുകള്‍ നന്നാക്കല്‍, വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കല്‍, വില്ലേജ് ഓഫീസുകളുടെ പുനര്‍നിര്‍മ്മാണവും അറ്റകുറ്റപ്പണികളും, ബ്രഹ്മപുരത്ത് പുതിയ പാലം നിര്‍മ്മിക്കല്‍, ഭൂപടം നിര്‍മ്മിക്കല്‍ തുടങ്ങിയ സാധാരണ പരിപാടികള്‍. ഇതാണ് പുതിയ കേരള സൃഷ്ടി.
മാത്രമല്ല ഇവയും നടക്കാന്‍ പോകുന്നില്ല. ഇവയ്ക്ക് ഭരണാനുമതി നല്‍കി പണി ആരംഭിക്കുമ്പോഴേക്കും ഈ സര്‍ക്കാരിന്റെ കാലാവധി കഴിയും.
പ്രളയത്തില്‍ വീടുതകര്‍ന്നവര്‍ക്കൊന്നും വീടുകള്‍ കിട്ടിയില്ല. സന്നദ്ധ സംഘടനകളും മറ്റും കുറച്ച് വീടുകള്‍ വച്ചു കൊടുത്തു. അത്ര മാത്രം.
കൃഷി നശിച്ചവര്‍ക്ക് വീണ്ടും കൃഷി ഇറക്കുന്നതിനുള്ള സഹായം ലഭിച്ചില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം പോലും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. പ്രളയ ദുരിതാശ്വസത്തിനായി മുഖ്യമന്ത്രയുടെ ഫണ്ടിലേക്ക് ലഭിച്ച 4750 കോടിയില്‍ 2120 കോടി രൂപ ചിലവഴിക്കാതെ കിടക്കുകയാണ്.
ലോകബാങ്കില്‍ നിന്ന് ലഭിച്ച വായ്പയുടെ ആദ്യ ഗഡുവായ 1780 കോടി വകമാറ്റി ചിലവഴിച്ചു. കഴിഞ്ഞ ബഡ്ജറ്റില്‍ റീബില്‍ഡ് കേരളയ്ക്ക് ആയി നീക്കി വച്ചത് 1000 കോടിയാണ്. ഒരു പൈസ ചിലവാക്കിയില്ല.
എന്നിട്ടാണ് കേരള പുനര്‍ നിര്‍മ്മിതാക്കായി ഉറച്ച കാല്‍വെയ്പ് നടത്താന്‍ കഴിഞ്ഞു എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്.
ഓഖി ദുരന്തമുണ്ടായപ്പോഴും വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞതല്ലാതെ ഒന്നും നടന്നില്ല. 2000 കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചു. നടന്നില്ല.
വാചകമടി മാത്രമാണ് ഈ സര്‍ക്കാരില്‍ നടക്കുന്നത്.
കോവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. അതെവിടെ?
എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരണിത്. ഭരണ പരാജയവും ധൂര്‍ത്തും അഴിമതിയും കോവിഡ് കൊണ്ട് മൂടി വച്ച് രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെ ശ്രമം. അത് നടക്കാന്‍ പോകുന്നില്ല.
കോവിഡ് ചെറുത്ത് നില്‍പ്പ്
കേരളത്തിലെ ജനങ്ങളുടെ നേട്ടം
----------
കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടം സംസ്ഥാനത്തെ ജനങ്ങളുടെയും ആരോഗ്യസംവിധാനത്തിന്റെയും നേട്ടമാണ്. രാജഭരണകാലത്ത് അടിത്തറയിട്ട് കേരള രൂപീകരണത്തിന് ശേഷം മാറി മാറി വന്ന സര്‍ക്കാരുകള്‍ കെട്ടി ഉയര്‍ത്തിയ അതിശക്തമായ ആരോഗ്യസംവിധാനത്തിന്റെ കരുത്താണത്.
അത് തങ്ങളുടെ മാത്രം നേട്ടമാണെന്ന തരത്തില്‍ അന്തര്‍ദേശീയ തലത്തില്‍ പി.ആര്‍ കമ്പനികള്‍ നടത്തുന്ന നിറം പിടിപ്പിച്ച പ്രചാരണത്തിന് മലയാളികളുടെ കണ്ണുകെട്ടാനാവില്ല.
ഈ നേട്ടത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം തോളോട് തോള്‍ പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പക്ഷേ, ഒത്തൊരുമിച്ചു നില്ക്കേണ്ട ഈ ഘട്ടത്തിലും ഹീനമായ രാഷ്ട്രീയക്കളിക്കാണ് മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറായത്.
നാലു വര്‍ഷത്തെ ഭരണം കൊണ്ട് ഒരു നേട്ടമെങ്കിലും എടുത്തു കാണിക്കാനില്ല.
കുട്ടികള്‍ മണ്ണുവാരിത്തിന്ന ഭരണം
------------
വിശന്ന് വലഞ്ഞു കുട്ടികള്‍ മണ്ണുവാരിത്തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. അത് പുറത്തു കൊണ്ടു വന്നത് സി.പി.എമ്മുകാരനായി ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ ദീപക്കിനെ സ്ഥാനഭൃഷ്ടനാക്കി. പാര്‍ട്ടിയിലും തരംതാഴ്ത്തി.
പുതിയ പദിധതികളില്ല,
നടന്നു വന്നിരുന്നവ വെള്ളത്തില്‍
----------
പുതിയ വന്‍പദ്ധതികളൊന്നും ആരംഭിക്കാന്‍ കഴിഞ്ഞില്ല. മുന്‍സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന വികസന പദ്ധതികള്‍ വെള്ളത്തിലാക്കി.
വിഴിഞ്ഞം പദ്ധതി ഇക്കഴിഞ്ഞ ഡിസംബര്‍ 4 ന് തീരേണ്ടതായിരുന്നു. തീര്‍ന്നില്ല. ഇനി എന്ന് തീരുമെന്ന് അറിയില്ല. പുലിമുട്ടിന്റെ നിര്‍മ്മാണം മൂന്നിലൊന്ന് കഴിഞ്ഞിട്ടില്ല.
കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയുടെ പണി യു.ഡി.എഫ് സര്‍ക്കാര്‍ മിക്കാവറും പൂര്‍ത്തിയാക്കിയതായിരുന്നു. അവ ഉദ്ഘാടനം ചെയ്തു ഞെളിഞ്ഞു എന്നല്ലാതെ പുതിയ പദ്ധതി ഒന്നും ഇല്ല.
നാഷണല്‍ ഹൈവേ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി എന്നിവയുടെ പേരിലാണ് ഇപ്പോള്‍ വീരവാദം മുഴുവന്‍. നേരത്തെ നടന്നു വന്ന പദ്ധതിയാണിത്. മാത്രമല്ല യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനാവശ്യസമരം നടത്തി ഇവയെ തടസ്സപ്പെടുത്തിയവരാണിവര്‍.
തിരുവന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി അട്ടിമറിച്ചു. ഇ.ശ്രീധരനെ ഓടിച്ച് വിട്ട ശേഷം സര്‍ക്കാര്‍ സ്വന്തമായി നടത്തുമെന്നാണ് പറഞ്ഞത്. നടന്നില്ല.
വന്‍കിട അടിസ്ഥാന സൗകര്യ വികസനത്തിനായ കഴിഞ്ഞ ബഡ്ജറ്റില്‍ വകയിരുത്തിയത് 1643.30 കോടി രൂപ. അതില്‍ 66.13 കോടി രൂപ കൊച്ചി മെട്രോയ്ക്ക് നല്‍കി. 4.82 കോടി രൂപ കണ്ണൂര്‍ എയര്‍ പോര്‍ട്ടിനും ചിലവഴിച്ചു. ബാക്കി 1572.36 കോടി രൂപ ചിലവഴിച്ചില്ല.
ഇതാണ് ഈ സര്‍ക്കാരിന്റെ വികസന താത്പര്യം.
ബഡ്ജറ്റുകള്‍ പാക്കേജുകളുടെ ശവപ്പറമ്പ്
-----------
അഞ്ചു ബഡ്ജറ്റുകളാണ് ഈ സര്‍ക്കാര്‍ അവതരിപ്പിച്ചത്. എല്ലാത്തിലും വന്‍ പാക്കേജുകളുടെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഒന്നും നടന്നില്ല.
2016-17 ല്‍ അടിസ്ഥാനസൗകര്യവികസനത്തിന് 12,000 കോടി പ്രഖ്യാപിച്ചു, നടന്നില്ല. ആരോഗ്യചികിത്സാ പദ്ധതിക്ക് 1000 കോടി പ്രഖ്യാപിച്ചു. നടന്നില്ല.
2017-18 ല്‍ മലയോര ഹൈവേയ്ക്ക് 3500 കോടി. തീരദേശപാതയ്ക്ക് 6500 കോടി., ജില്ലാ താലൂക്ക് ആശുപത്രി വികസനത്തിന് 2000 കോടി. ഒന്നും നടന്നില്ല.
2018-19 ല്‍ തീരദേശപാക്കേജ് 2000 കോടി., നീര്‍ത്തട പദ്ധതിക്ക് 1000 കോടി. കെ.എസ്.ആര്‍.ടി.സി.ക്ക് 1000 കോടി. അവയും നടന്നില്ല.
2019-20 ല്‍ കുട്ടനാട് പാക്കേജ് 1000 കോടി, ഇടുക്കി പാക്കേജ് 5000 കോടി, വയനാട് പാക്കേജ് 2000 കോടി, ഭൂമി ഏറ്റെടുക്കല്‍ 15600 കോടി.
2020 -21 . തീരദേശ പാക്കേജിന് 1000 കോടി, കുട്ടനാട് പാക്കേജിന് 2400 കോടി, കെ.എസ്.ആര്‍.ടി.സി.ക്ക് 1000 കോടി ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന് 2440 കോടി. (ഇവ ഇക്കൊല്ലത്തെ പ്രഖ്യാപനങ്ങളാണ്. സ്വാഭാവികമായും അത് നടക്കുകയില്ലല്ലോ?)
സാമ്പത്തിക പ്രതിസന്ധിക്ക്
കാരണം കോവിഡല്ല
------
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കോവിഡിന്റെ മറവില്‍ കെട്ടി വച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ഇത്തവണ 66,000 കോടി രൂപയുടെയെങ്കിലും പദ്ധതികള്‍ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് ധന മന്ത്രി പറയുന്നത്. 1,44,635 കോടിയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന വരുമാനം. ലോക്ഡൗണ്‍ കാരണം 33,455 കോടിയുടെ വരുമാന നഷ്ടംമുണ്ടാവുമെന്നാണ് അദ്ദേഹം പറയുന്നത്.
യഥാര്‍ത്ഥത്തില്‍ കോവിഡ് അദ്ദേഹത്തിന് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോവിഡല്ല.
മാര്‍ച്ച് 24 നാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പക്ഷേ, അതിന് എത്രയോ മുന്‍പ്തന്നെ സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ക്വാട്ടറായ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ട്രഷറികള്‍ സ്തംഭിച്ചുകിടക്കുകയായിരുന്നു. 5,000 രൂപയുടെ ബില്ലുകള്‍ പോലും മാറി കൊടുത്തിരുന്നില്ല.
നിത്യചെലവിനു പോലും പണം കടമെടുക്കേണ്ട അവസ്ഥയാണ് അപ്പോഴുമുണ്ടായിരുന്നത്. കരാറുകാര്‍ക്ക് 14,000 കോടിരൂപ കുടിശ്ശികയാണുള്ളതെന്നാണ് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയത്. ഇത് കാരണം വികസനരംഗത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ച അവസ്ഥയായിരുന്നു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറയ്ക്കുകയും അവയുടെ ബില്ലുകള്‍ മാറ്റി കൊടുക്കാതിരിക്കുകയും ചെയ്തത് കാരണം അവയുടെ പ്രവര്‍ത്തനം തകിടംമറിഞ്ഞു. പൂര്‍ണ്ണമായ വികസ സ്തംഭനമാണ് തദ്ദേശസ്ഥാപനങ്ങളിലുണ്ടായത്.
അങ്ങനെ സംസ്ഥാനം സാമ്പത്തികമായി കുത്തുപാള എടുത്തു നില്‍ക്കുമ്പോഴാണ് കോവിഡും ലോക്ഡൗണും വന്നത്.
കേരളം കടക്കെണിയില്‍
---------
അക്കൗണ്ട് ജനറലിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ പൊതുകടവും ആളോഹരികടവും ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷം കൊണ്ട് അമ്പരപ്പിക്കുന്ന രീതിയിലാണ് കുതിച്ചുകയറിയത്. 2016 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിന്റെ ആകെ കടബാധ്യത 1,57,370.33 കോടിരൂപയായിരുന്നു. കഴിഞ്ഞ മൂന്നരവര്‍ഷം കൊണ്ടുതന്നെ അത് 2,49,559.34 കോടിയായി ഉയര്‍ന്നു. അതായത് ഒരുലക്ഷം കോടിയോളം രൂപയുടെ വര്‍ദ്ധനവ്. സംസ്ഥാനം രൂപീകൃതമായ ശേഷം മാറിമാറി വന്ന സര്‍ക്കാരുകളെല്ലാംകൂടി വരുത്തിയ കടത്തിന്റെ മുക്കാലോളം കടം ഈ സര്‍ക്കാര്‍ ആദ്യത്തെ മൂന്നര വര്‍ഷം കൊണ്ടുതന്നെ വരുത്തിവച്ചു.
ഇപ്പോഴാകട്ടെ സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള പരിധി ജി.ഡി.പി. യുടെ 3% ത്തില്‍ നിന്ന് കേന്ദ്രം 5% ആക്കി വര്‍ദ്ധിപ്പിക്കുകകൂടി ചെയ്തതോടെ കേരളത്തിന്റെ കടബാധ്യത വീണ്ടും കുതിച്ചുയരാന്‍ പോവുകയാണ്. ഈ സര്‍ക്കാര്‍ അധികാരം പൂര്‍ത്തിയാക്കുമ്പോഴേക്കും പൊതുകടം ഒരുലക്ഷം കോടി കൂടിയെങ്കിലും വര്‍ദ്ധിക്കും. അതായത് രണ്ടരലക്ഷം കോടി എന്നത് മൂന്നരലക്ഷം കോടിയാവും.
ഈ സര്‍ക്കാര്‍ ഇങ്ങനെ വാങ്ങിക്കൂടി ധൂര്‍ത്തടിച്ച കടത്തില്‍ മുക്കാല്‍ ലക്ഷത്തോളം കോടി രൂപ അടുത്ത ഏഴുവര്‍ഷത്തിനകം സംസ്ഥാനം മുതലും പലിശയും സഹിതം തിരിച്ചടയ്ക്കേണ്ടതാണ്. റിസര്‍വ്വ് ബാങ്ക് വഴിയും, ലോകബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ വഴിയും വാങ്ങിക്കൂട്ടിയ കടത്തിന് പുറമേ മസാല ബോണ്ടുകള്‍ വഴി 9.73% എന്ന കൊള്ളപ്പലിശയ്ക്ക് വാങ്ങിക്കൂട്ടിയ 2150 കോടി രൂപ ഉള്‍പ്പെടെ കടവും അടുത്ത വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കണം. അടുത്ത സര്‍ക്കാര്‍ മാത്രമല്ല, അതിനുശേഷവും വരുന്ന സര്‍ക്കാരുകളുടെ മേല്‍ വന്‍ ബാദ്ധ്യതയാണ് തീര്‍ത്തും നിരുത്തരവാദിത്തപരമായി പ്രവര്‍ത്തിച്ച് ഈ സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നത്.
നെഗറ്റീവ് ഗ്രോത്തുമായി
കാര്‍ഷികമേഖല
-------
കഴിഞ്ഞ നാല് വര്‍ഷത്തിനിയടില്‍ കാര്‍ഷിക മേഖലയില്‍ വന്‍ കുതിപ്പെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞുകിടക്കുന്നു.
പ്രളയത്തിന് ശേഷം കടം കയറി ആത്മഹത്യ ചെയ്ത കര്‍ഷകര്‍ 25 ആണ്.
കാര്‍ഷിക മേഖലയില്‍ ഇപ്പോള്‍ നെഗറ്റീവ് ഗ്രോത്താണ്. ഇത്തവണ ധനമന്ത്രി നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകനത്തില്‍ അത് പറയുന്നുണ്ട്.
2017-18 ല്‍ 1.72 ശതമാനം ആയിരുന്നു കാര്‍ഷിക മേഖലയിലെ വളര്‍ച്ച എങ്കില്‍ 2018-19 ല്‍ അത് മൈനസ് 0.2% (0.2%) ആയി ഇടിഞ്ഞു.
വ്യവസായം ലാഭത്തിലെന്ന കള്ളക്കഥ
--------------
ഈ സര്‍ക്കാര്‍ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത് വ്യവസായ രംഗത്തെ നേട്ടമാണ്.
മാന്ത്രിക വിദ്യ പോലെ നഷ്ടത്തില്‍ മുങ്ങിത്താണു കിടന്ന വ്യവസായങ്ങള്‍ എല്ലാം ലാഭത്തിലായി എന്നാണ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചത്.
ചെറിയ ലാഭം ആദ്യം ഉണ്ടായി എന്നത് ശരിയാണ്. 2017-18 ല്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുണ്ടായ ലാഭം 5 കോടി.
2018-19 ല്‍ അത് 8.3 കോടിയായി ഉയര്‍ന്നു. എന്നാല്‍, 2019-20 ല്‍ അത് നഷ്ടത്തിലായെന്നാണ് സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത്.
2019 സെപ്തംബര്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ നഷ്ടം 127.3 കോടി (സാമ്പത്തിക സര്‍വ്വേ പേജ് 161, ടേബില്‍ 4.3.4).
ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ എണ്ണം 13 ല്‍നിന്ന് 12 ആയി. നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളുടെ എണ്ണം 28 ല്‍ നിന്ന് 30 ആയി.
നികുതി നിര്‍ദ്ദേശങ്ങള്‍
---------
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 4663.40 കോടി രൂപയുടെ നികുതിയാണ് ജനങ്ങളുടെ തലയില്‍ കെട്ടിവച്ചത്.
2016-17 (പുതിക്കിയ ബജറ്റ്) 805.00 കോടി
2017-18 (അധിക നികുതിയില്ല)
2018-19 - 970.40
2019-20 - 1785.00
2020- 21 - 1103.00
-------------
ആകെ. 4663.40 കോടി
ശാസ്ത്രീയമായ അഴിമതി
----------
ശാസ്ത്രീയമായ അഴിമതിയാണ് ഈ സര്‍ക്കാരിന് കീഴില്‍ നടക്കുന്നത്.
സ്പ്രിംഗ്‌ളര്‍ : കോവഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്പിംഗ്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് മറിച്ച് നല്‍കി. പ്രതിപക്ഷം പുറത്തു കൊണ്ടു വന്നു. കോടതിയും കൂടി പിടകൂടിയതോടെ സ്പിംഗ്‌ളറെ ഒഴിവാക്കി.
ട്രാന്‍സ്ഗ്രിഡ് : കെ.എസ്.ഇ.ബിയുടെ കോട്ടയം, കോലത്തുനാട് ട്രാന്‍സ്ഗ്രിഡ് പാക്കേജുകളുടെ കരാറുകള്‍ സ്റ്റെര്‍ലൈറ്റ്. എല്‍.ആന്റ്.ഡി കമ്പനികള്‍ക്ക് നല്‍കിയതില്‍ 261 കോടിയുടെ അഴിമതി നടന്നു.450 കോടിയുടെ എസ്റ്റിമേറ്റില്‍ തയ്യാറാക്കിയ പദ്ധതി 710 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്.
ബ്രൂവറി : സംസ്ഥാനത്ത് അതീവ രഹസ്യമായി നാല് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിക്കാന്‍ ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി നീക്കം നടത്തി. പ്രതിപക്ഷം അതു പുറത്തു കൊണ്ടു വന്നതോടെ ്അത് ഉപേക്ഷിച്ചു.
പൊലീസ്: പൊലീസ് തലപ്പത്ത് നടക്കുന്ന തീവെട്ടി കൊള്ള സി.എ.ജി റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നു. സംസ്ഥാന പൊലീസ് മേധാവിക്കെതിരെയാണ് ആരോപണങ്ങളെല്ലാം. തോക്കിലും വെടിയുണ്ടകളിലും കുറവ്, പൊലീസിന് വേണ്ടി നടത്തിയ പര്‍ച്ചേസുകളില്‍ കോടികളുടെ വെട്ടിപ്പും ക്രമക്കേടും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും തട്ടിപ്പ്.
മാര്‍ക്ക് ദാനം: സര്‍വ്വകലാശാലകളെ മന്ത്രിയുടെ ഓഫീസിന്റെ ബ്രാഞ്ചുകളാക്കാനും വി.സിമാരെ കീഴുദ്യോഗസ്ഥരാക്കാനും ശ്രമിച്ച മന്ത്രി കെ.ടി ജലീല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ദാനം നടത്തി. സര്‍വ്വകലാശാലകളില്‍ ഫയല്‍അദാലത്തിന്റെ മറവില്‍ മാര്‍ക്ക് കുഭകോണമാണ് നടത്തിയത്. ഒടുവില്‍ സംസ്ഥാന ഗവര്‍ണര്‍ തന്നെ മന്ത്രിയുടെ ചെവിക്ക് പിടിച്ചു.
കിഫ്ബി അഴിമതിയുടെ കൂടാരം
------------
ധൂര്‍ത്തിന്റെയും അഴിമതിയുടെയും കൂടാരമായി കിഫ്ബിയെ മാറ്റി.
കിഫ്ബിയിലും കിയാലിലും ഭരണഘടനാനുസൃതമായ സി.എ.ജി ഓഡിറ്റിംഗ് വേണ്ടെന്ന് നിര്‍ബന്ധം പിടിക്കുന്നതിന് കാരണം അഴിമതി നടത്താനാണ്. സി.എ.ജിയുടെ സമഗ്ര ഓഡിറ്റിംഗ് നടന്നാല്‍ കിഫ്ബിയിലെ അഴിമതിയും ക്രമക്കേടും പുറത്തു വരും എന്നതാണ് ഭയം.
സി.എ.ജി നിയമത്തിലെ 20(2) അനുസരിച്ചുള്ള വിശദമായ ഓഡിറ്റിംഗ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സി.എ.ജി പല തവണ കത്ത് അയച്ചിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ല. പകരം 14(1) അനുസരിച്ചുള്ള നാമമാത്രമായ ഓഡിറ്റിംഗ് സി.എ.ജിക്കാര്‍ നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
നിയമസഭയോട് ബാദ്ധ്യതയില്ലാത്ത സ്വതന്ത്ര സാമ്രാജ്യമായി കിഫ്ബിയെ മാറ്റിയിരിക്കുന്നു.
കിഫ്ബി ധൂര്‍ത്ത്
--------
പ്രതിമാസ വാടക (പ്രതിമാസം) --- 7.49 ലക്ഷം
വാഹന വാടക 2018 -19 ------- 33.95 ലക്ഷം
2019-20 -------- 22.87 ലക്ഷം
കിഫ്ബി പരസ്യം ---- 4.76 കോടി
കിഫ്ബി ജില്ലാ തല ആഘോഷം -- 12 കോടി
വാക്കിനൊപ്പം കിഫ്ബി പരസ്യം -- 1.02 കോടി
ടെറാനസിന് അപ്രൈസല്‍ ചാര്‍ജ് --9.1 കോടി
സ്ഥിരം സ്റ്റാഫ്- 42
കരാര്‍ നിയമനം - 117
(ചീഫ് സെക്രട്ടറിയെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ രണ്ട് പേര്‍. സി.ഇ.ഒയും ചീഫ് പ്രൊജക്ട് ഓഫീസറും.)
(ഇപ്പോള്‍ വീണ്ടും ഏഴായിരം രൂപ ദിവസക്കൂലിക്ക് ആളെ എടുക്കാന്‍ പോകുന്നു.)
(കിഫ്ബി 4-2-20 വരെ എ.എസ്. നല്‍കിയത് -- 54391 കോടി. ടെണ്ടര്‍ പൂര്‍ത്തിയാക്കി പണി തുടങ്ങിയത് -- 10581 കോടി. പദ്ധതി പൂര്‍ത്തിയാക്കിയത് --1764 കോടി)
മസാല ബോണ്ടിനുള്ള ചിലവ്
---------
ലണ്ടന്‍സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മണിയടി-12.98ലക്ഷം
ബാങ്ക് ഫീസ് ---------- 1.76 കോടി
മീറ്റിംഗ് ചിലവ് --------- 52.64 ലക്ഷം
(മസാല ബോണ്ട് വഴി സമാഹരിച്ചത് 2150 കോടി രൂപ. തിരിച്ചു കൊടുക്കേണ്ടത് 3195 കോടി. 9.72% പലിശയ്ക്ക വാങ്ങി 3% മുതല്‍ 7.9% വരെ പലിശയ്ക്ക് ബാങ്കുകളില്‍ ഇട്ടിരിക്കുന്നു.)
പ്രവാസി ചിട്ടി
-------
കിഫ്ബി ചിലവ് --- --- 17.07 കോടി
കെ.എസ്.എഫ്.ഇ ചിലവ് -- 10.34 കോടി
ആകെ ചിലവ് ---- 27.41 കോടി
ചിട്ടി വഴി സമാഹരിച്ചത് ----97.00 കോടി
അനിയന്ത്രിതമായ ധൂര്‍ത്ത്
---------
വന്‍ സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും ധൂര്‍ത്തിന് ഒരു കുറവുമില്ല.
നാലു ക്യാബിനറ്റ് പദവികള്‍ ഈ സര്‍ക്കാര്‍ അധികമായി സൃഷ്ടിച്ചു. (ഭരണപരിഷ്‌കാര കമ്മീഷന്‍ചെയര്‍മാന്‍, മുന്നാക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍, ഡല്‍ഹിയിലെ ലെയ്യണ്‍ ഓഫീസര്‍, അഡ്വക്കേറ്റ് ജനറല്‍)
ഇതില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ മാത്രം ഇതിനകം ചിലവാക്കിയത് 7.13 കോടി രൂപ. അവര്‍ 5 റിപ്പോര്‍ട്ടുകള്‍ കൊടുത്തു. ഒരെണ്ണത്തിലെ ഒരുവരി പോലും നടപ്പാക്കിയില്ല.
തോറ്റ എം.പിക്ക് ലാവണമൊരുക്കാന്‍ ഡല്‍ഹിയില്‍ ക്യാബിനറ്റ് പദവിയോടെ സമ്പത്തിനെ നിയമിച്ചെങ്കിലും ഡല്‍ഹി മലയാളികള്‍ നരകയാതന അനുഭവിച്ച കോവിഡ് കാലത്ത് അദ്ദേഹം തിരുവനന്തപുരത്ത് സ്വന്തം വീട്ടില്‍.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകള്‍. മുഖ്യമന്ത്രി മാത്രം 13 വിദേശയാത്രകളാണ് നടത്തിയത്. ഏറ്റവും ഒടുവില്‍ 2019 നവംബറില്‍ - ജപ്പാനിലും ദക്ഷിണ കൊറിയയിലും മറ്റും. ഇവ കൊണ്ട് എന്തു നേട്ടം?
ലോകമലയാള സമ്മേളനം, നിക്ഷേസംഗമം (അസന്റ്) തുടങ്ങിയ മാമാങ്കങ്ങള്‍ വേറെ.
ലോക കേരള സഭ എന്ന മാമാങ്കം
-----------
ഒന്നാം കേരള സഭ ചിലവ് - 4.76 കോടി
ശങ്കരനാരായണന്‍തമ്പി ഹാള്‍ സീറ്റ് മാറ്റിയത് -1.84
രണ്ടാം കേരള സഭ ചിലവ് - 3 കോടി (ബഡ്ജറ്റിട്ടത്. ശരിയായ കണക്ക് കിട്ടിയിട്ടില്ല.)
ശങ്കരനാരായണന്‍തമ്പി ഹാള്‍ നവീകരണം - 16.65 കോടി.
ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ചു കളഞ്ഞ് ഇ.എം.എസ് സ്മൃതി വിഭാഗം സജ്ജീകരിക്കുന്നതിന് ചിലവ് - 82 ലക്ഷം
കൊലയാളികളെ
രക്ഷിക്കാന്‍ കോടികള്‍
----------
വന്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സി.പി.എമ്മിന്റെ കൊലയാളി സംഘങ്ങളെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടിക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ല.
ഷുഹൈബ് വധം സി.ബി.ഐ.യ്ക്ക് വിടാതിരിക്കാന്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്ന വകയില്‍ ചിലവാക്കിയത് 1 കോടിയിലേറെ രൂപയാണ്.
പെരിയ ഇരട്ടക്കൊല ക്കേസിലെ പ്രതികളായി സി.പി.എമ്മുകാരെ സി.ബി.ഐ.യില്‍ നിന്ന് രക്ഷിക്കാന്‍ വക്കീല്‍ ഫീസ് 85 ലക്ഷം .
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ കുരുക്കുന്നതിന് ചിലവ് 1.20 കോടി
സ്ത്രീ സുരക്ഷ തകര്‍ന്നു
---------
സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ അതിന്റെ പേരില്‍ യു.ഡി.എഫിനെ പ്രതിക്കൂട്ടില്‍ കയറ്റി. ഇനി ഒരു പെണ്‍കുട്ടിക്കും വാക്കത്തി തലയണയ്ക്ക് കീഴില്‍ വച്ചു കിടന്ന് ഉറങ്ങേണ്ടി വരില്ല എന്നാണ് അന്ന് പിണറായി പ്രസംഗിച്ചത്.
എന്നിട്ട് ഇടതു മുന്നണി അധികാരത്തില്‍ വന്നപ്പോഴോ? പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊല്ലുകയോ വെട്ടിക്കൊല്ലുകയോ തീവച്ചു കൊല്ലുകയോ ചെയ്യുന്നത് നിത്യസംഭവങ്ങളായി. വീടുകളിലും കോളേജുകളിലും മാത്രമല്ല നടുറോഡില്‍ പോലും പെണ്‍കുട്ടികള്‍ ക്രൂരമായി കൊല്ലപ്പെടുന്നു.
പ്രണയം നിരസിച്ചതിന് മാത്രം എട്ടു കുട്ടികളെയാണ് വെട്ടിയും തീവച്ചും കൊന്നത്.
കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലും നിത്യസംഭവങ്ങളായി. ആള്‍ക്കൂട്ട് കൊലപാതകങ്ങളും സദാചാര പൊലീസ് വിളയാട്ടവും അടിക്കടി ഉണ്ടാകുന്നു. പൊലീസ് സേന് ഇത്ര കഴിവ് കെട്ടതായി അടുത്ത കാലത്ത് മാറിയിട്ടില്ല.
ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയം.
രാഷ്ട്രീയ കൊലപതകങ്ങള്‍ 31
അതേ സമയം വാളയാറില്‍ പിഞ്ചുകുഞ്ഞുങ്ങളെ നശിപ്പിക്കുകയും കൊല്ലുകയും ചെയ്ത കേസില്‍ വാദിക്കാന്‍ കൊള്ളാവുന്ന ഒരു വക്കീലിനെ പോലും വച്ചില്ല.
വിശന്നുവലഞ്ഞപ്പോള്‍ ആഹാരത്തിനുള്ള സാധനങ്ങള്‍ എടുത്തതിന് ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസ് വാദിക്കാനും പ്രത്യേക പ്രോസിക്യൂട്ടറെ വയ്ക്കാനും സര്‍ക്കാരിന് കാശില്ല.
പരാജയപ്പെട്ട മിഷനുകള്‍
----------
സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു മിഷനുകളും പരാജയപ്പെട്ടു. ലൈഫ് പദ്ധതിയുടെ പേരിലാണ് സര്‍ക്കാര്‍ ഊറ്റം കൊള്ളുന്നത്. 2,19,154 വീടുകള്‍ വച്ചു നല്‍കിയെന്ന് മുഖ്യമന്ത്രി ഇന്നലെ ലേഖനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് സമയത്ത് 5 വര്‍ഷത്തിനിടിയില്‍ കൊട്ടിഘോഷമില്ലാതെ നല്‍കിയ വീടുകള്‍ 4,14,552.
ഒന്നാംഘട്ടമായി ഇടതു സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ നല്‍കിയ വീടുകള്‍ 54,098. അത് മിക്കവാറും നേരത്തെ പണി പൂര്‍ത്തിയായി കിടന്നവയാണ്. ശേഷിക്കുന്ന 1,65,056 വീടുകളാണ് ഈ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ടു നല്‍കിയത്. അതില്‍ തന്നെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ മറ്റു പല പദ്ധതികളുടെയും പേരു മാറ്റിയതാണ്.