തിരുവനന്തപുരം: നിയമസഭ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ വിളിച്ചു ചേർക്കാൻ 15 ദിവസം മുമ്പ് നോട്ടീസ് വേണമെന്നിരിക്കെ അവിശ്വാസ പ്രമേയത്തിന് 14 ദിവസം മുമ്പ് എങ്ങനെ നോട്ടീസ് നൽകുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
പിണറായി സർക്കാറിനെതിരെയും സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭ ടിവിയുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ശരിയായ നിലപാടല്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കിൽ സമ്മേളന വിജ്ഞാപനം ഇറങ്ങി 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടമെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യത്തിൽ അസാധാരണ നടപടിയായി കണ്ട് പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയത്തിന് അനമതി നൽകണമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സഭ ടിവി പ്രവര്‍ത്തനം തുടങ്ങുന്നത്. ഈ മാസം പതിനേഴിന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ഓണ്‍ലൈന്‍ വഴി സഭ ടിവിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് തീരുമാനം.