തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ സംസ്ഥാനത്ത് പൂര്‍ണ ഭരണസ്തംഭനമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നിട്ടും ഭരണ സ്തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതല്‍ കിട്ടിയിട്ടില്ല. അത് ലഭിക്കാന്‍ വേണ്ടി നിവേദനം തയ്യാറാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് വിവിധ വകുപ്പുകള്‍ നടത്തുന്നു എന്ന് പറയുന്നതല്ലാതെ എങ്ങും എത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്ചയായി മന്ത്രിസഭായോഗം ചേരാന്‍ കഴിയാത്തതിനാല്‍ നയപരമായ തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഭരണത്തിന് നാഥനില്ലാതായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ട് നീങ്ങുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ 10,000 രൂപ പോലും എല്ലാവര്‍ക്കും കിട്ടിയിട്ടില്ല.
ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ആര്‍ക്കും നല്‍കിയിട്ടില്ല. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പായിട്ടില്ല. വിദേശത്തിരുന്നു കൊണ്ട് മുഖ്യമന്ത്രി ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. അങ്ങനെയെങ്കില്‍ പിന്നെ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം കൂടി നടത്തിക്കൂടെയായിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു.