ലഖ്‌നൗ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും യുപി കായിക യുവജനക്ഷേമവകുപ്പ മന്ത്രിയുമായിരുന്ന ചേതന്‍ ചൗഹാന്‍ (73) കൊവിഡ് ബാധിച്ച് മരിച്ചു. വൃക്കകൾ തകരാറിലായ ചേതൻ ചൗഹാനെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ലക്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് ചേതൻ ചൗഹാനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് ചേതൻ ചൗഹാന്റെ നില വഷളായത്.
40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി ചൗഹാന്‍ കളിച്ചിട്ടുണ്ട്. 2084 റൺസും 16 അർദ്ധ സെഞ്ച്വറികളും രണ്ടു വിക്കറ്റും നേടിയിട്ടുണ്ട്. സുനിൽ ഗവാസ്കറുമായുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 12 സെഞ്ച്വറി കൂട്ടുകെട്ടുകളും 3000ത്തിലധികം റൺസും നേടിയിട്ടുണ്ട്. രണ്ടും തവണ ഉത്തർപ്രദേശിലെ അമോറ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.