വിഗ്രഹനിമജ്ഞനം നർമ്മദാ നദിയിൽ നടത്താൻ പാടില്ലെന്നും അതിനുവേണ്ടി പ്രത്യേകം കുളം നിർമ്മിക്കണമെന്നുമുള്ള മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് വകവെക്കാതെ ദുർഗാപ്രതിമ, നിമജ്ഞനം ജബൽപ്പൂരിലുള്ള നർമ്മദയിലെ ഗൗരീഘാട്ടിൽ തന്നെ നടത്താൻ നിയമം ലംഘിച്ചു ഘോഷയാത്രയായിപ്പോയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നടത്തിയ ലാത്തിച്ചാർജിനെത്തുടർന്ന് ആളുകൾ പോലീസിനുനേരെ കല്ലേറ് നടത്തുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
സ്ഥിതി നിയന്ത്രണാതീതമായതോടെ 144 പ്രഖ്യാപിക്കുകയും കൂടുതൽ പോലീസ് ഫോഴ്‌സ് എത്തുകയു മായിരുന്നു. സ്ഥലത്ത് നേരിട്ടെത്തിയ കളക്ടർ ഛവി ഭരദ്വാജ് ആളുകളെ പിരിച്ചുവിടാൻ നേരിട്ടു ലാത്തിചാർജിനു നേതൃത്വം നൽകിയതാണ് കൗതുകകരമായത്. അവർ പോലീസിന്റെ സേഫ് ഗാർഡ് ബോഡി ആർമർ ധരിച്ചു ആക്രമണകാരികളെ ലാത്തിച്ചാർജുചെയ്ത് ഓടിക്കുകയായിരുന്നു.
അക്രമം നടത്തിയ 20 ഓളം ആളുകളെ അറസ്റ്റു ചെയ്യുകയും കണ്ടാലറിയാവുന്ന പലർക്കുമെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് അകമ്പടിയിൽ അവർ നിർദ്ദേശിച്ച സ്ഥലത്താണ് പിന്നീട് ദുർഗ്ഗാപ്രതിമയുടെ നിമജ്ഞനം നടന്നത്.