റിയാദ് : ഗിരീഷ് കർണാടിന് ശ്രദ്ധാഞ്ജലിയർപ്പിച്ച് ചില്ലയുടെ പ്രതിമാസ ഒത്തുചേരൽ. നമ്മുടെ കാലത്തെ സർവ്വോൽകൃഷ്ടനായ നാടകകൃത്ത് എന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച, നാടകത്തോടൊപ്പം ചലച്ചിത്രവും തന്റെ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കിയ ഗിരീഷ് കർണാടിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയാണ് ചില്ലയുടെ പ്രതിമാസ 'എന്റെ വായന' ആരംഭിച്ചത്.
ചില്ലയുടെ 'എന്റെ വായന' യിൽ തമീമ പുസ്തകം അവതരിപ്പിക്കുന്നു.
ഇന്ത്യയിൽ വെല്ലുവിളി നേരിടുന്ന ജനാധിപത്യവും മതനിരപേക്ഷതയും അടക്കമുള്ള ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ കർണാട് കാണിച്ച ധീരത അദ്ദേഹത്തെ ഫാസിസ്റ്റ് ശക്തികളുടെ പ്രഥമശത്രുവാക്കി മാറ്റി. ജനാധിപത്യ ഇന്ത്യയ്ക്ക് അദ്ദേഹത്തി ന്റെ വേർപാട് തീരാനഷ്ടമാണെന്ന് ചില്ല അഭിപ്രായപ്പെട്ടു. സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് 2019 ൽ അർഹനായ കവി പഴവിള രമേശനെയും അനുസ്മരിച്ചു.
തുടർന്ന് നടന്ന "എന്റെ വായന" പരിപാടിയിൽ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്തിന്റെ 'തുറന്ന ആകാശങ്ങൾ' എന്ന കൃതിയുടെ വായനാനുഭവം തമീമ പങ്കുവെച്ചു. ജവഹർലാൽ നെഹ്രുവിന്റെ വിഖ്യാതമായ പുസ്തകം 'ഇന്ത്യയെ കണ്ടെത്തൽ' ഇഖ്ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിച്ചു. ഇന്ത്യാചരിത്രത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും കുറിച്ചുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമഗ്ര ദര്‍ശനം പുതിയ സാഹചര്യത്തിൽ വീണ്ടും വായിക്കേണ്ടതാണെന്ന് ഇഖ്ബാൽ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരുറപ്പിച്ച ജൂതസമൂഹം അതിന്റെ മുദ്രകള്‍ ബാക്കിയാക്കി അപ്രത്യക്ഷമായ കഥപറയുന്ന സേതുവിന്റെ നോവൽ 'ആലിയ' അനിത നസീം അവതരിപ്പിച്ചു. എം കമറുദ്ദീന്റെ 'പുറവഞ്ചേരിയിലെ കിഴവൻ' എന്ന നോവലിന്റെ വായനാനുഭവം ബീന പങ്കുവെച്ചു.
റിയ, നജ്‌മ, ജയചന്ദ്രൻ നെരുവമ്പ്രം, ഷക്കീബ് കൊളക്കാടൻ, നജിം കൊച്ചുകലുങ്ക്, മൂസ കൊമ്പൻ, വിപിൻ, റസൂൽ സലാം, പ്രദീപ് അരിയമ്പാടൻ , അബ്ദുൽ റസാഖ് മുണ്ടേരി, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു. എം ഫൈസൽ മോഡറേറ്ററായിരുന്നു.