ന്യൂഡൽഹി∙ നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിനു അനൗദ്യോഗിക ചർച്ചകൾ തുടരുമ്പോഴും ഇന്ത്യയും ചൈനയും അതിർത്തി മേഖലകളിൽ സേനാ സന്നാഹം ശക്തമാക്കി. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ
ലഡാക്കിലെ അതിർത്തി മേഖലകളിലേക്ക് കരസേന, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയിലെ കൂടുതൽ സേനാംഗങ്ങളെ ഇന്ത്യ നിയോഗിച്ചു.
അതിർത്തിക്കപ്പുറം ചൈനയും പടയൊരുക്കം തുടരുകയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. അതിർത്തിയിലെ കമാൻഡർമാർ തമ്മിൽ പലകുറി ചർച്ചകൾ നടത്തിയിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ സേനാബലം വര്‍ധിപ്പിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നാലെ ക്രമസമാധാന പാലനത്തിനായി ജമ്മു കശ്മീരിലെത്തിച്ച കരസേനാംഗങ്ങളോടാണ് അതിർത്തിയിലേക്കു നീങ്ങാൻ നിർദേശിച്ചത്. മറുവശത്തു സേനാംഗങ്ങളുടെ എണ്ണം ഉയർത്തി ചൈന സമ്മർദം ചെലുത്തുന്ന സാഹചര്യത്തിൽ, അതിർത്തിയിലുടനീളം നിതാന്ത ജാഗ്രത അനിവാര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
ഇതിനിടെ, അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടുന്നതിന്റേത് എന്ന പേരിൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ചൈനീസ് സേനയുടെ വാഹനം ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നതും
ദൃശ്യങ്ങളിലുണ്ട്. എന്നാൽ, വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നു സേന വ്യക്തമാക്കി.