ബെയ്ജിങ് ∙ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡിന് ചൈന ഒരുങ്ങുന്നു. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടിയനൻമെൻ ചത്വരത്തിൽ ഒക്ടോബർ ഒന്നിലെ പരേഡില്‍ ആണവായുധ ശേഖരമുൾപ്പെടെ അത്യാധുനിക ആയുധങ്ങളാണു പരേഡിൽ അണിനിരക്കുക.
ദേശസുരക്ഷയും സൈനിക ശക്തിയും വർധിപ്പിക്കുന്നതിൽ ചൈന കൈവരിച്ച നേട്ടം പരേഡിൽ പ്രതിഫലിക്കാനാണ് ആലോചന . ചില അത്യാധുനിക ആയുധങ്ങൾ ആദ്യമായി പരേഡിൽ പ്രദർശിപ്പിക്കാനും പദ്ധതിയുണ്ട് .
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാണ് സൈനിക പരേഡെന്നും ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമാക്കിയോ പ്രത്യേക സാഹചര്യം കണക്കിലെടുത്തോ അല്ലെന്നും സൈനിക പരേഡിന്റെ ചുമതലയുള്ള സംഘത്തിന്റെ ഉപാധ്യക്ഷൻ കായി ഷിജുൻ അറിയിച്ചു.
പ്രസിഡന്റ് ഷി ചിൻപിങ് പരേഡിനെ അഭിസംബോധന ചെയ്യും. ആണവ മിസൈലുകൾ കൂടാതെ ഡിഎഫ് – 41 ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുകൾ, മുങ്ങിക്കപ്പലിൽ നിന്നു തൊടുക്കാവുന്ന ജെ – 2 ബാലിസ്‌റ്റിക് മിസൈലുകൾ, അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെൽത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ– 20 പോർവിമാനങ്ങൾ തുടങ്ങിയവയും പരേഡിന്റെ ഭാഗമാകുമെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ആണവ മിസൈലുകൾ പ്രദർശിപ്പിക്കുന്നതിലൂടെ സൈനികശേഷിയും തിരിച്ചടിക്കുള്ള മികവും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.