ഡൽഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നേരിട്ട അതിക്രമം വെളിപ്പെടുത്തി ബന്ധപ്പെട്ട വൃത്തങ്ങള്‍. ഇന്ത്യൻ സൈന്യത്തിന്റെ 120 പേരടങ്ങുന്ന ഒരു കമ്പനിയെ തിങ്കളാഴ്ച രാത്രി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) ഏതാണ്ട് പൂർണമായും വളഞ്ഞിട്ട് കുരുക്കിലാക്കി .
ഇന്ത്യൻ സൈനികരുടെ നേർക്ക് തോക്കുചൂണ്ടിയാണ് അവരെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. വെടിയുതിർക്കാൻ സർക്കാരിൽനിന്ന് അനുമതിയില്ലാത്തതിനാൽ ഇന്ത്യൻ സൈനികർ നിസ്സഹായരായിരുന്നെന്ന് പ്രതിരോധവൃത്തങ്ങൾ പറയുന്നു.
ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ മല്ലയുദ്ധമല്ല നടന്നതെന്നും റിപ്പോർട്ടുണ്ട്. ചൈനീസ് പട്ടാളം എല്ലാവിധ ആയുധങ്ങളും പ്രയോഗിച്ചു.
കിഴക്കൻ ലഡാക്കിൽ എൽ.എ.സി.ക്ക് സമീപം 14-ാം നമ്പർ പട്രോളിങ് പോയന്റിൽവെച്ചാണ് ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം വളഞ്ഞത്. ഇന്ത്യൻ സൈനികരേക്കാൾ അഞ്ചിരട്ടി പട്ടാളക്കാർ അവർക്കുണ്ടായിരുന്നു. തുടർന്ന് മൃഗീയമായ രീതിയിലാണ് ചൈനീസ് പട ഇന്ത്യൻ സൈനികരെ ആക്രമിച്ചത്. ഇരുവിഭാഗവും തമ്മിൽ ആറേഴ് മണിക്കൂർ പരസ്പരം പോരാടി.
ഇന്ത്യൻ സൈനികരെ പിന്തുടരാനും കണ്ടെത്താനും ചൈന തെർമൽ ഇമേജിങ് ഡ്രോണുകൾ ഉപയോഗിച്ചതായാണ് വിവരം. ഇന്ത്യൻ സൈനികർക്കുനേരെ ചൈനയുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ക്രൂരമായ ആക്രമണമാണിതെന്നാണ് വിലയിരുത്തൽ.
സൈനികതല ചർച്ചയിൽ വാഗ്ദാനം ചെയ്തിരുന്നതുപോലെ ചൈനീസ് സംഘം പിൻമാറിയോ എന്നറിയാനാണ് വീരമൃത്യുവരിച്ച കേണൽ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ഗാൽവൻ നദീതീരത്തുള്ള ടെന്റ് ഇന്ത്യൻ സൈനികർ നീക്കംചെയ്തതാണ് സംഘർഷത്തിന് തുടക്കമിട്ടത്.
ജൂൺ ആറിന് ഇരുരാജ്യങ്ങളും ലെഫ്. ജനറൽ തലത്തിൽ നടത്തിയ ചർച്ചയിൽ ഈ ഭാഗത്തെ ടെന്റുകൾ നീക്കാമെന്ന് ചൈന സമ്മതിച്ചിരുന്നു. അതുവഴി നിശ്ചിതഭാഗം ഒഴിച്ചിട്ടുകൊണ്ട് ഇരുഭാഗത്തെയും പട്ടാളക്കാരെ വേർതിരിക്കുന്ന മേഖല സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, അവിടെവെച്ച് ചൈനീസ് പട ഇന്ത്യൻ സൈനികരെ വളഞ്ഞിട്ട് കുരുക്കി. അംഗഭംഗം വരുത്തുന്നതുൾപ്പെടെ അതീക്രൂരമായാണ് ആക്രമണം നടത്തിയത്. സംഘർഷത്തിനിടെ ഒട്ടേറെ പട്ടാളക്കാർ ഐസുപോലെ തണുത്ത ഗാൽവൻ നദിയിലേക്ക് വീണതായാണ് റിപ്പോർട്ടുകൾ.