ചൈനീസ് സർക്കാരിനെ തെറിപ്പിക്കണം എന്ന ആവശ്യവുമായി ചൈനയുടെ എക്കാലത്തെയും ടോപ്സ്കോററായ ഹാവോ ഹെയ്ദോങ്. ടിയാന്മാൻ സ്‌ക്വയറിൽ നടന്ന വെടിവെപ്പിന്റെ 31ആം ആണ്ടിൽ ശതകോടീശ്വരനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം വിമർശകനുമായ ഗുവോ വെൻഗുയിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഹെയ്ദോങ് വീഡിയോ പുറത്തുവിട്ടത്.
‘ഈ കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തന്നെ തൊഴിച്ചെറിയണം. ചൈനയിലെ ജനങ്ങളെ ഇനിയും ചവിട്ടിമെതിക്കാൻ ഈ ഭരണകൂടത്തെ അനുവദിച്ചുകൂടാ. 50 വർഷത്തെ ജീവിതത്തിനിടെ ഞാൻ മനസ്സിലാക്കിയ കാര്യമാണിത്,’ 53 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ താരം പറഞ്ഞു.
ചൈനയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായാണ് ഹെയ്ദോങ്ങിനെ പരിഗണിക്കുന്നത്. 2008ൽ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച താരം 106 മത്സരങ്ങളിൽ ചൈനീസ് ജഴ്സിയണിഞ്ഞു. 2002ൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ചൈനീസ് ടീമംഗമായിരുന്നു. രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ഹെയ്ദോങ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ഫോളോവെഴ്‌സുള്ള വ്യക്തിത്വമാണ്.
അതേസമയം ഹെയ്ദോങ്ങിന്റെ വിമർശനങ്ങളെ ചൈനീസ് സർക്കാരിന്റെ വക്താവ് തള്ളിക്കളഞ്ഞു. ചൈനീസ് സർക്കാരിന് ഏറെ അനഭിമതനായ വ്യക്തിയാണ് ഗുവോ വെൻഗുയി. കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിർമ്മിച്ചതാണെന്ന് അവകാശപ്പെട്ടുകൊണ്ട് വെൻഗുയിയുടെ ഉടമസ്ഥതയിലുള്ള ജി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
ഈ വർഷം ജൂൺ 3ന് ചൈനീസ് ഭരണകൂടത്തിന്റെ അട്ടിമറിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യൂ യോർക്കിൽ സംഘടിപ്പിച്ച പൊതുപരിപാടിയുടെ സംഘാടകൻ വെൻഗുയിയാണ്. ചൈനയിൽ പുതിയ ഫെഡറൽ രാജ്യം സ്ഥാപിക്കുന്നതായി ആഹ്വാനം ചെയ്യുന്നതായിരുന്നു പരിപാടി.