ന്യൂഡൽഹി ∙ ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായിരുന്ന ചിന്മയാനന്ദിനെതിരെ ഉന്നയിച്ച ആരോപങ്ങൾക്ക് തെളിവുകളുമായി പരാതിക്കാരിയായ വിദ്യാർഥിനി രംഗത്ത് . സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണു യുവതി ദൃശ്യങ്ങൾ കൈമാറിയത്.
വാജ്പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ചിന്മായാനന്ദ് (72) വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു 23കാരിയായ വിദ്യാർഥിനിയുടെ പരാതി . തന്റെ കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്നും വിദ്യാർഥിനി വ്യക്തമാക്കി.
താൻ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവായി വിഡിയോ ദൃശ്യങ്ങൾ പെൻഡ്രൈവിലുണ്ടെന്നും തന്റെ സുഹൃത്ത് അതു പൊലീസിനു കൈമാറിയിട്ടുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു. വിദ്യാർഥിനിയെ 15 മണിക്കൂറിലേറെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ലോ കോളജിൽ പ്രവേശനം ലഭിക്കുന്നതിനാണ് ചിന്മയാനന്ദിനെ കാണാൻ പോയത്. സ്വാമി ചിന്മയാനന്ദ് ആണ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ്. പ്രവേശനം ലഭിച്ചതു കൂടാതെ കോളജ് ലൈബ്രറിൽ ജോലി നൽകുകയും താമസം ഹോസ്റ്റലിലേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
ദിവസങ്ങൾക്കു ശേഷം ചിന്മായാനന്ദ് വിളിപ്പിക്കുകയും താൻ കുളിക്കുന്ന വിഡിയോ ദൃശ്യം കാട്ടിത്തരുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഒടുവിൽ ചിന്മായാനന്ദിന്റെ ദൃശ്യങ്ങൾ പകർത്താൻ തീരുമാനിക്കുകയും കണ്ണടയിൽ ക്യാമറ ഘടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റിൽ യുവതി ആരോപണമുന്നയിച്ചതിനു പിന്നാലെ ഇവരെ കാണാതായിരുന്നു. ആറു ദിവസത്തിനു ശേഷം രാജസ്ഥാനിൽ നിന്നാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് സുപ്രീംകോടതിയിൽ ഹാജരാക്കുകയും വിദ്യാർഥിനിയുടെ ആരോപണങ്ങൾ കേട്ട കോടതി, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയുമായിരുന്നു.