തിരുവനന്തപുരം: അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണവുമായി ൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എം ജി കണ്ണൻ ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്നാണ് സിറ്റിങ്ങ് എംഎൽഎയുടെ പരാതി.
തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും അടൂരിൽ സ്ഥാനാർത്ഥികളുടെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. മുമ്പെങ്ങും ഇല്ലാത്ത തരത്തിൽ ശക്തമായ മത്സരം നടന്ന അടൂരിൽ ആദ്യ അമ്പ് എയ്തത് ചിറ്റയം ഗോപകുമാറാണ്.
യുഡിഎഫ് സ്ഥാനാർത്ഥി എം ജി കണ്ണന്‍റെ മകന്‍റെ രോഗവിവരം തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയതിനെയും ചിറ്റയം ഗോപകുമാർ രൂക്ഷമായി വിമർശിച്ചു.
എന്നാൽ, ചിറ്റയം ഗോപകുമാറിന് പരാജയ ഭീതിയാണെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം. ഇടത് സ്ഥാനാർത്ഥിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് സിപിഐയും എൽഡിഎഫും മറുപടി പറയണമെന്നും എം ജി കണ്ണന്‍ ആവശ്യം ഉയര്‍ത്തി. എൻഡിഎ സ്ഥാനാർത്ഥി പന്തളം പ്രതാപനും വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണെന്നും എംജി കണ്ണൻ കുറ്റപ്പെടുത്തി.