തിരുവനന്തപുരം: പൊലീസിലെ അഴിമതി ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോർട്ട് വിവാദം
അവഗണിച്ച് മുന്നോട്ട് പോകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. സിഎജിയുടെ
റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും
ശ്രദ്ധേയം.
യുഡിഎഫ് കാലത്തെ അഴിമതിയെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശമുള്ളതെന്നും, ഇതിന്
ഇടത് മുന്നണി മറുപടി പറയേണ്ടെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ്
വരാനിരിക്കെ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് ഇടതുമുന്നണിയുടെ തീരുമാനം.
സിഎജി പുറത്തുവിട്ട റിപ്പോർട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും, പൊലീസിനും
തന്നെ വലിയ തലവേദനയായ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിഷയം
ചർച്ച ചെയ്തത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതൊഴികെ ബാക്കിയെല്ലാ കേസുകളും യുഡിഎഫ്
കാലത്തുണ്ടായതാണ്. അതിന് മറുപടി പറയേണ്ടതും യുഡിഎഫാണ്.
കൃത്യമായി രാഷ്ട്രീയയലക്ഷ്യത്തോടെ, മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ട് പോകാനാണ് അതിനാൽ സിപിഎം തീരുമാനിക്കുന്നത്. സിപിഎമ്മിന്‍റെ മറ്റ് നേതാക്കളാരും ഇതിൽ പ്രതികരണം നടത്തിയിട്ടില്ല,നടത്തേണ്ടതുമില്ല എന്നാണ് തീരുമാനം.
നാളെയും മറ്റന്നാളും സിപിഎം സംസ്ഥാനസമിതി ചേരും. ഈ സമിതിയിൽ കൂടുതൽ ചർച്ചകളുണ്ടാകും.
സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഏറ്റവും അനുകൂല കാലാവസ്ഥ നിലനിൽക്കുന്ന ഈ സമയത്ത് വന്ന സിഎജി റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാട് പാർട്ടി സ്വീകരിക്കുമ്പോൾ ഇനി ഇതിനോട്
പ്രതിപക്ഷം എന്ത് നിലപാടെടുക്കുമെന്നതാണ് നിർണായകം.