ന്യൂഡല്‍ഹി: തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ ചിന്നാമനേനി രമേശിന്‍റെ പൗരത്വം കേന്ദ്രം റദ്ദാക്കി. ഇയാള്‍ ജര്‍മന്‍ പൗരനാണെന്നും ചട്ടലംഘനം നടത്തിയാണ് ഇന്ത്യന്‍ പൗരത്വം നേടിയതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മൂന്ന് തവണയായി വെമുലവാദ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് രമേശ്.
മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ സി.എച്ച്.വിദ്യാസാഗര്‍ റാവുവിന്‍റെഅനന്തരവന്‍ കൂടിയാണ് ഇയാള്‍. മുതിര്‍ന്ന ഇടതുപക്ഷ നേതാവും പിന്നീട് തെലുങ്കു ദേശം പാര്‍ട്ടിയിലേക്ക് മാറുകയും ചെയ്ത സി.എച്ച്.രാജശേഖര്‍ റാവുവാണ് പിതാവ്.
1990-ല്‍ രമേശ് ജര്‍മനിയിലെത്തുകയും 1993-ല്‍ ജര്‍മന്‍ പൗരത്വം നേടുകയും ചെയ്തു. 2008-ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യന്‍ പൗരത്വം നേടുകയും ചെയ്തു. വൈകാതെ 2009-ല്‍ വെമുലവാദയില്‍ നിന്ന് മത്സരിച്ച് ജയിച്ച് എംഎല്‍എയായി.
പൗരത്വ ചട്ടപ്രകാരം ഒരാള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ അപേക്ഷ നല്‍കുന്നതിന് മുമ്പ് ചുരുങ്ങിയത് 12 മാസമെങ്കിലും ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്നുണ്ട്.ചട്ടലംഘനം ഉന്നയിച്ച് രമേശിനെതിരെ മത്സരിച്ച ആദി ശ്രീനിവാസ് എന്ന പ്രാദേശിക നേതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി.
രമേശ് ഇപ്പോഴും ജര്‍മന്‍ പാസ്പോര്‍ട്ട് കൈവശം വച്ചിട്ടുണ്ടെന്നും പൗരത്വം ലഭിക്കുന്നതിനുള്ള 12 മാസം ഇന്ത്യയിലുണ്ടായിരിക്കണമെന്ന ചട്ടം ലംഘിച്ചെന്നുമായിരുന്നു പരാതി നല്‍കിയത്. നിശ്ചിത കാലയളവിനുള്ളില്‍ തന്നെ ഇയാള്‍ ജര്‍മനിയില്‍ പോയെന്നും പരാതിയിലുണ്ടായിരുന്നു.
ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് 2017-ല്‍ ഇയാളുടെ പൗരത്വം റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്യുകയും ആഭ്യന്തര മന്ത്രാലയം നടപടി പുനഃപരിശോധനക്ക് വിടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ വര്‍ഷം ജൂലായില്‍ കേസ് ഹൈക്കോടതി തള്ളി. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം പൗരത്വം വീണ്ടും റദ്ദാക്കുകയായിരുന്നു.ഇതിനെതിരെ വീണ്ടുംകോടതിയെ സമീപിക്കുമെന്നും നിയമപോരാട്ടം നടത്തുമെന്നും രമേശ് പ്രതികരിച്ചു.