ഡൽഹി : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കൊൽക്കത്ത-അസം, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും , അസമിൽ 21 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. ഗുവാഹത്തിയിൽ അനശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി.
ആസാമിലെ നാലിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. ടിൻസുകിയ, ദിബ്രുഗഡ്, ജോർഹാത് ജില്ലകളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ കേന്ദ്രം ആസാമിലെ ഗുവാഹത്തി ആയതിനാൽ നഗരത്തിൽ കരസേനയുടെ രണ്ട് കോളം ഫ്ലാഗ് മാർച്ച് നടത്തി. 10 ജില്ലകളിലെ ഇന്റർനെറ്റ് മൊബൈൽ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ദിബ്രുഗഡിലേയും തെസ്പുരിലേയും ബിജെപി പാർട്ടി ഓഫീസുകൾക്കു നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ട് ചെയ്യുന്നു. ആസാം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിന്റെയും കേന്ദ്രമന്ത്രി രാമേശ്വർ ടെലിയുടേയും വീടുകൾക്കുനേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ദിബ്രുഗഡിലേക്കും നിരോധനാജ്ഞ നീട്ടി. ത്രിപുരയിലെ കാഞ്ചൻപുർ, മനു എന്നിവിടങ്ങളിൽ പട്ടാളം ഇറങ്ങി. അയ്യായിരത്തോളം അർധസൈനികരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി വിന്യസിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു. മുസ്ലീംലീഗിന്‍റെ നാല് എംപിമാരും ഒരുമിച്ചെത്തിയാകും ഹർജി സമർപ്പിച്ചത്. മറ്റ് പ്രതിപക്ഷ പാർട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കിയത്.
105നെതിരെ 125 വോട്ടുകൾക്കായിരുന്നു ബിൽ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. ലോക്സഭയിൽ 80നെതിരെ 311 വോട്ടുകൾക്ക് ബിൽ പാസായിരുന്നു.