വിവാഹവും വിവാഹമോചനവുമൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും അത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ സ്വന്തം വീടുകളിൽ അനുഭവിക്കുന്ന മനോവിഷമം വളരെയധികമാണ്. ഈ വിഷയത്തെപ്പറ്റി ഡോക്ടർ സി ജെ ജോൺ കുറിച്ച വരികളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഡോക്ടർ സി ജെ ജോൺ എഴുതിയ കുറിപ്പ് വായിക്കാം;
ഇത് വിവാഹമോചിതയായ ഒരു യുവതിയുടെ സങ്കടം. "ചേരാത്ത ഒരു വിവാഹബന്ധത്തില്‍ നിന്ന് ഊരി പോരാൻ പെട്ട പാട് ഓർക്കുമ്പോൾ നെഞ്ച് പെടക്കും. ഏഴ് കൊല്ലമാ സാറേ കോടതി നിരങ്ങി നടന്നത്. എന്നിട്ടാ വിവാഹമോചനം കിട്ടിയത്. പെണ്ണായത് കൊണ്ട് ഉടനെ കെട്ടണമെന്നും എങ്ങനെയും അഡ്ജസ്റ്റ് ചെയത് ആണൊരുത്തന്റെ കൂടെ ഇനിയുള്ള കാലം ജീവിക്കണമെന്നും വീട്ടുകാർക്ക് വാശി. ഇതെങ്ങനെ പറ്റും സാറേ?
ഒരുത്തന്റെ കൂടെ പൊറുത്തതിന്റെ പേടി മാറിയിട്ടില്ല. എടുത്ത് ചാടി വേറെ ഒരുത്തന്റെ കൂടെ ഇനി കഴിയാന്‍ പറ്റില്ല സാറേ. എങ്ങനെയെങ്കിലും എന്റെ വീട്ടുകാരോട് കാര്യം പറഞ്ഞ് മനസ്സിലാക്കണം."
ആണൊരുത്തൻ ഇല്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമെന്ന് വിശ്വസിക്കുന്നവരോട് പറഞ്ഞാലും മനസ്സിലാകുമോയെന്നാണ് സംശയം. സ്ത്രീകളെ അതിജീവനത്തിന്റെ വഴിയിലേക്ക് നയിക്കാതെ നിത്യ ഇരകളായി നിലനിർത്തുന്നതും ഇവരൊക്കെ ചേര്‍ന്നാണ്.
https://www.facebook.com/drcjjohn/posts/10158060828939630