മേൽപ്പറമ്പ്: ചെമ്പരിക്ക മംഗലാപുരം ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില ഗൂഡ ശക്തികൾ തന്റെ മേൽ ഉയർത്തുന്ന ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും ഇത്തരം ആരോപണങ്ങൾക്ക് മുന്നിൽ തലകുനിക്കുന്ന ആളല്ല താനെന്നും സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുറഹ്മാൻ മൗലവി പറഞ്ഞു
സിഎം ഉസ്താദിന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിഡിപി ജില്ലാ കമ്മിറ്റി നടത്തുന്ന നിരന്തര സമരത്തിന്റെ ഭാഗമായി പിഡിപി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎം ഉസ്താദിനൊപ്പം നിഴൽപോലെ നിന്ന് പ്രവർത്തിച്ചവരാണ് ഞങ്ങൾ, ഉസ്താദിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിനുള്ള എല്ലാ പ്രക്ഷോഭപരിപാടികൾ ക്കും മുന്നിൽനിന്ന് പ്രവർത്തിച്ചിട്ടുമുണ്ട്
നാലുവട്ടം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടും ആറുമണിക്കൂർ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടും അതിൽ ചെറിയൊരു പങ്കു പോലും വഹിച്ചതായി തെളിയിക്കാൻ സാധിച്ചിട്ടില്ല .
ആറുമണിക്കൂർ നീണ്ട നുണ പരിശോധനയിൽ ക്ലീൻ ഷീറ്റ് സർട്ടിഫിക്കറ്റ് ആണ് എനിക്ക് ലഭിച്ചത് . ഇതൊന്നും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് എനിക്കെതിരെ ആരോപണമുന്നയക്കുന്നവരുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്നവനോ ഒളിച്ചോട്ടം നടത്തുന്നവനോ അല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സിഎം ഉസ്താദിന്റെ ഘാതകരുടെ കൈകളിൽ കയ്യാമം വീഴുന്നതു വരെ സമരപോരാട്ടങ്ങളിൽ സജീവമായി നിലയുറപ്പിക്കും എന്നും അതിനു വേണ്ടി നടത്തുന്ന ഇത്തരം പരിപാടികളിൽ എന്നും മുന്നിൽ ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി
പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ കുഞ്ചത്തൂർ മുഖ്യപ്രഭാഷണം നടത്തി കേസിന്റെ നാൾവഴികളെ കുറിച്ചും അധികാരികളുടെ നിസ്സംഗതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ പാർട്ടി പോരാട്ട വീഥിയിൽ ഇറങ്ങിയിട്ടുണ്ട് എങ്കിൽ അവസാനത്തെ പ്രതിയുടെ കൈകളിൽ കയ്യാമം വീഴുന്നതു വരെ സമരപോരാട്ടങ്ങളിൽ ഉറച്ചു നിൽക്കുമെന്നും ബഷീർ കുഞ്ചത്തൂർ മുന്നറിയിപ്പുനൽകി
സി എം ഉസ്താദിന്റെ കൊലപാതകം നടന്ന അന്നുമുതൽ തന്നെ സമര രംഗത്ത് സജീവമാണ് പിഡിപി, പാർട്ടി നടത്തുന്ന നിരന്തര സമരത്തിന്റെ ഭാഗമായി
സിറ്റിംഗ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കുക എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് കൊണ്ട് ഓരോ മണ്ഡലങ്ങളിലും ടൗണുകൾ കേന്ദ്രീകരിച്ചുകൊണ്ട് സമര സായാഹ്നം സംഘടിപ്പിക്കും, അത് വഴി പാർട്ടി നടത്തുന്ന സമരപരിപാടികൾക്ക് പൊതുജനങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു
ഗോപി കുതിരക്കൽ, ഹസ്ബുല്ലാഹ് തളങ്കര, റഷീദ് മുട്ടുന്തല, സൈഫുദ്ദീൻ മാക്കോട്, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, അശ്റഫ് ഇംഗ്ലീഷ്, അബ്ദുള്ള കൂവതൊട്ടി, അസീസ് ഷേണി, യൂനുസ് തളങ്കര, റഷീദ് ബേക്കൽ, ജാസി പൊസോട്ട്, അതീഖ് റഹ്മാൻ തൊട്ടി, ഷാഫി കളനാട്, ഹുസൈനാർ ബെണ്ടിച്ചാൽ, കെ പി റഷീദ് തൃക്കരിപ്പൂർ, സിദ്ദീഖ് ബത്തൂൽ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് അംഗം റസീന, കാദർ ലബ്ബൈക്ക്, സിദ്ദിഖ് മഞ്ചത്തടുക്ക തുടങ്ങി സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു . അഷ്റഫ് ബോവിക്കാനം സ്വാഗതവും മുഹമ്മദ് ചാത്തങ്കൈ നന്ദിയും പറഞ്ഞു