തിരുവനന്തപുരം: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പോരാടിയ നേതാവായിരുന്നു ബി.എം. കുട്ടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനത്തിനുവേണ്ടിയും വർഗീയതയ്ക്കെതിരായും നിശ്ചയദാർഢ്യത്തോടെ പോരാടിയ നേതാവായിരുന്നു അദ്ദേഹമെന്നും എന്നും കേരളവുമായി അദ്ദേഹം അടുപ്പം പുലർത്തിയിരുന്നെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന ബി.എം.കുട്ടി ഞായറാഴ്ച രാവിലെയാണ് പാക്കിസ്ഥാനിലെ കറാച്ചിയിൽ അന്തരിച്ചത്. 1930-ൽ തിരൂരിൽ ജനിച്ച കുട്ടി 1960-കളിലാണ് പാക്കിസ്ഥാനിലേക്ക് കുടിയേറുന്നത്.
പിന്നീടങ്ങോട്ട് പാക്കിസ്ഥാൻ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാവാത്ത സാനിധ്യമായി അദ്ദേഹം മാറി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാക്കിസ്ഥാനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാകിസ്ഥാൻ നാഷണൽ പാർട്ടി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. പഠനകാലത്ത് തിരൂരിൽ കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു.