തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ ശ്രമങ്ങളെ താറടിച്ചു കാണിക്കുകയാണോ പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദാനിക്ക് വൈദ്യുതിവിതരണ കരാറാണോ നേരത്തെ കരുതിവച്ച ബോംബെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയി. എല്ലാ കരാറുകളും കെ.എസ്.ഇ.ബി. വെബ്സൈറ്റിലുണ്ടെന്നും പിണറായി പറഞ്ഞു.
കോവിഡിന്റെ രണ്ടാംതരംഗം തുടങ്ങിയെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. രോഗികള്‍ കുറച്ചു ദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത കൂടുതലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരട്ടവോട്ടിലെ പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരട്ടവോട്ടിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ കേരളത്തെ അപമാനിക്കുന്നു. ഒരുവോട്ട് പോലും ഇരട്ടിക്കരുത്. ഇലക്ഷന്‍ കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ തിരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന് പറയുന്ന ബിജെപി മുന്നറിയിപ്പ് ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നീക്കങ്ങൾക്ക് സംഘ്പരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരിടത്തും ബിജെപിക്ക് ജയസാധ്യതയില്ല. ഒരു വർഗീയതയെയും ജനം പിന്തുണയ്ക്കില്ല. ത്രിപുരയിലെ കോൺഗ്രസിനെ വിഴുങ്ങിയാണ് ബിജെപി വളർന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.