തിരുവനന്തപുരം: എം ശിവശങ്കറിനെ സംരക്ഷിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരേയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. അത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടാണ് തുടക്കം മുതൽ സർക്കാർ എടുത്തിട്ടുളളത്. കേസിന്റെ പേരിൽ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സർക്കാരിനെതിരേ പുകമറ സൃഷ്ടിക്കാൻ നീക്കമുണ്ട്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ഡിസ്ചാർജ് ചെയ്യുന്നതും വൈദ്യശാസ്ത്രപരമായ നടപടിയാണ്. അതിൽ സർക്കാരിന് പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.മുരളീധരന്റേത് അപക്വമായ ഇടപെടൽ
കേന്ദ്രമന്ത്രി സ്ഥാനത്തിനു യോജിക്കാത്ത തരത്തിൽ അപക്വമായ രീതിയിലാണ് വി.മുരളീധരൻ ഇടപെടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തുകേസിന്റെ അന്വേഷണത്തിൽ പുറമേനിന്നുള്ള ഇടപെടൽ ഉണ്ടാകുന്നുണ്ടോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും അതു കൃത്യമായ വഴിക്കു പോകുന്നുണ്ടെന്നാണ് സർക്കാരിന്റെ ധാരണയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കേന്ദ്രമന്ത്രി വി.മുരളീധരൻ ആ സ്ഥാനത്തിനു യോജിക്കാത്ത രീതിയിൽ ഇടപെടുന്നതായാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനം വ്യക്തമാക്കുന്നത്. ജനങ്ങൾക്ക് അതു മനസ്സിലായിട്ടുണ്ട്. ഒരു ഒരു കേന്ദ്രമന്ത്രി സ്ഥാനത്തിരുന്നു ചെയ്യേണ്ട കാര്യമല്ല അദ്ദേഹം ചെയ്യുന്നതെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.