തിരുവനന്തപുരം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരേ ധീരമായ രീതിയിൽ പടനയിച്ച പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വാരിയംകുന്നത്ത് എന്ന സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി നയം വ്യകതമാക്കിയത്.
ഈ വിവാദം തന്‍റെ ശ്രദ്ധയിൽ വന്നിട്ടില്ല. പക്ഷേ അദ്ദേഹത്തെ ആദരിച്ചുതന്നെയാണ് കേരളം എക്കാലവും മുന്നോട്ടുപോയിട്ടുള്ളത്. അതിൽ ഏതെങ്കിലും വർഗീയ ചിന്തയുടേതായ സാഹചര്യമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍, പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്‍റെ ചിത്രം എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.
ഇതില്‍ സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പ്രഖ്യാപിക്കപ്പെട്ടത് ആഷിക്-പൃഥ്വിരാജ് ചിത്രമായിരുന്നു. ഇതിനുപിന്നാലെ ഇവര്‍ക്കെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.