തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാന്യനായ ഒരു പണ്ഡിതനും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും ചേരിതിരിവുണ്ടാകാതിരിക്കുകയാണ് പ്രസ്താവനകള്‍ നടത്തുമ്പോള്‍ പ്രധാനം. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്.
പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതൻ കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്‍റെ പ്രശ്നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്.
സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ നാം എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയില്‍ ഒക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തുകയുമാണ്. അപ്പോള്‍ നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്‍റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്‍റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണ്.
എന്നാല്‍ ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.