തിരുവനന്തപുരം: കെ ടി ജലീല്‍ സിപിഎമ്മിന്‍റെ നല്ല സഹയാത്രികനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെ താന്‍ തള്ളിയിട്ടില്ലെന്നും തുടര്‍ന്നും സിപിഎമ്മിന്‍റെ സഹയാത്രികനായി ജലീല്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സഹകരണ വകുപ്പുണ്ട്. അതിന് ഇഡി വരേണ്ട കാര്യമില്ല. അങ്ങിനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീലും വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയ്ക്കു കൃത്യമായ പരിശോധനാ സംവിധാനമുണ്ട്. ശക്തമായ നടപടിയെടുക്കാൻ അവർക്കു കഴിയും. ഇഡി അന്വേഷണത്തിനു സാഹചര്യം ഒരുക്കേണ്ട കാര്യമില്ല. എആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാൻ ഇഡി വരണമെന്നു പറഞ്ഞിട്ടില്ലെന്നും ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇഡിയോടു വിശദീകരിച്ചതെന്നും ജലീലും വിശദീകരിച്ചിട്ടുണ്ട്.
ഇതിന്റെ കാര്യത്തിൽ ജലീലിനെ സിപിഎം തള്ളി എന്ന പ്രചരണം കണ്ടു. എന്നാൽ ജലീൽ നല്ലൊരു ഇടത് സഹയാത്രികൻ ആയിത്തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ലീഗിനോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടാകില്ലെന്നും കെ ടി ജലീൽ വ്യക്തി വിരോധം തീർക്കുന്നു എന്ന് ആരു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്താമാക്കി.