Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധി 1,740 കോടി കവിഞ്ഞു. 10,000 രൂപയുടെ ധനസഹായം നല്‍കിയത് 5.98 ലക്ഷം പേര്‍ക്ക്. ഇപ്പോഴും 1,848 പേർ ക്യാമ്പുകളില്‍ തന്നെ

New Update

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധി 1,740 കോടി രൂപ കവിഞ്ഞു . മന്ത്രിമാര്‍ വിദേശങ്ങളില്‍ പോയി ശേഖരിക്കുന്ന ഫണ്ടുകള്‍ ഉള്‍പ്പെടെ വരാന്‍ ബാക്കി കിടക്കുകയാണ്. ഓഫര്‍ ഉള്ളതിലും പണം വരാന്‍ ബാക്കി കിടപ്പുണ്ട്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ മികച്ച സംഖ്യ സ്വരൂപിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ വിശ്വാസം. പ്രളയ ബാധിതരായ 5.98 ലക്ഷം പേര്‍ക്ക് 10,000 രൂപയുടെ ധനസഹായം ഇതുവരെ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം സര്‍വ്വതും നഷ്ടപ്പെട്ട് ഇപ്പോഴും 66 ക്യാംപുകളിലായി 1,848 പേർ കഴിയുന്നതായും റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്.

Advertisment

publive-image

പ്രളയത്തില്‍ വൈദ്യുതി നിലയങ്ങള്‍ക്കും ലൈനുകള്‍ക്കുമുണ്ടായ തകരാറുകള്‍ പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ നഷ്ടമായി. 16,661 വീടുകളാണു പൂര്‍ണമായും തകര്‍ന്നത്. 2.21 ലക്ഷം വീടുകള്‍ക്കു ഭാഗികമായി തകരാറുണ്ടായി. വീടുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും വേഗം പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാര്‍ഷിക മേഖലയില്‍ പുനര്‍നിര്‍മാണം നടത്തുമ്പോള്‍ കൃഷിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുളള പദ്ധതികളും നടപ്പാക്കണം.

വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനു കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചു. 11,618 അപേക്ഷകള്‍ ബാങ്കുകളിൽ സമര്‍പ്പിച്ചു. 7,625 അപേക്ഷകള്‍ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു. ജീവിതോപാധി കണ്ടെത്തുന്നതിന് ആസൂത്രണ ബോര്‍ഡ് വിവിധ പാക്കേജുകള്‍ തയ്യാറാക്കുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ.രാമചന്ദ്രന്‍ പറഞ്ഞു. നവംബര്‍ 1, 2 തീയതികളില്‍ ആസൂത്രണ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ലൈവ്‍‍ലിഹുഡ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.

പ്രളയത്തില്‍ 3,600 കറവപ്പശുക്കള്‍ ചത്തു. പകരം പശുവിനെ വാങ്ങുന്നതിന് സര്‍ക്കാര്‍ 33,000 രൂപ വീതം നല്‍കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുളളവര്‍ക്ക് വായ്പ ലഭ്യമാക്കും. പ്രളയത്തില്‍ 114 അങ്കണവാടികള്‍ പൂര്‍ണമായും ആയിരത്തോളമെണ്ണം ഭാഗികമായും തകർന്നു. ഇവ പുനര്‍നിര്‍മിക്കാന്‍ 90 കോടി രൂപയാണ് ഏകദേശ ചെലവ്. തകര്‍ന്ന 35 പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കും. പൊലീസിന്‍റെ 143 കെട്ടിടങ്ങള്‍ ഭാഗികമായി തകർന്നു.

പ്രളയത്തില്‍ വീട് നശിച്ചവരിൽ സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നൽകണം. രണ്ട് ഗഡുക്കളായാണു സഹായം അനുവദിക്കുക.

flood
Advertisment