കണ്ണൂര്‍ : അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. വംശഹത്യയും വര്‍ഗ്ഗീയ കലാപങ്ങളുടേയും വക്താക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തുന്നത് ആപത്കരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക സംസ്കാരം രാജ്യത്ത് ഉയര്‍ത്തി കൊണ്ട് വരാൻ ചില ശക്തികൾ ശ്രമിക്കുന്നു. കേരളത്തിലും അതിന് ശ്രമം നടക്കുന്നു. ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് പരവതാനി വിരിക്കാൻ നാട്ടിൽ സൗകര്യം കൊടുത്താൽ നഷ്ടപ്പെടുന്നത് മഹത്തായ പാരന്പര്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..
പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ഇതിനിടയിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന രീതി പല മണ്ഡലങ്ങളിലും യുഡിഎഫിനും ബിജെപിക്കും ഇടയിലുണ്ട്. ചില നേതാക്കൾ തന്നെ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിട്ടുമുണ്ട്.
സഹായം സ്വീകരിക്കുന്നതിൽ തെറ്റ് എന്തെന്ന് സ്ഥാനാര്‍ത്ഥികളിൽ ചിലര്‍ പറഞ്ഞതും ഗൗരവമായെടുക്കണമെന്ന് പിണറായി വിജയൻ കണ്ണൂര്‍ പ്രസ്ക്ലബിന്‍റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.